ഐഫോണിന് പകരം ലഭിച്ചത് താടി വളർത്തുന്ന ഓയിൽ; നഷ്ടപരിഹാരമായി 1.8 ലക്ഷം രൂപ; ഉപഭോക്തൃ കമ്മിഷൻ ഉത്തരവ്

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ: ഓൺലൈനിൽ ഓർഡർ ചെയ്ത ഐഫോണിന് പകരം താടി വളർത്തുന്ന ഓയിൽ ലഭിച്ച ഉപഭോക്താവിന് 1.8 ലക്ഷം നഷ്ടപരിഹാരമായി നൽകാൻ  മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന്റെ വിധി. ഫ്ലിപ്കാർട്ടും വിൽപ്പനക്കാരനും ചേർന്ന്  തുക നൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്.

ആപ്പിൾ ഐഫോൺ വാങ്ങുന്നതിനായി ഉപഭോക്താവ് 1.11 ലക്ഷം രൂപയിലധികം അടച്ചിരുന്നു. എന്നാൽ പാഴ്സൽ തുറന്നപ്പോൾ ഐഫോണിന് പകരം താടി വളർത്തുന്ന ഓയിലാണ് ലഭിച്ചത്.

ഉടൻ തന്നെ ഫ്ലിപ്കാർട്ടിൽ പരാതി നൽകിയെങ്കിലും ഫലപ്രദമായ നടപടി സ്വീകരിച്ചില്ലെന്ന് കമ്മിഷൻ നിരീക്ഷിച്ചു. ഇത് അന്യായ വ്യാപാര രീതിയുടെ ഭാഗമാണെന്നും കമ്മിഷൻ വിലയിരുത്തി. ഓൺലൈൻ പ്ലാറ്റ്‌ഫോം വഴി ഇടപാട് നടന്ന സാഹചര്യത്തിൽ ഉപഭോക്താവിന് ഓർഡർ ചെയ്ത ഉൽപ്പന്നം തന്നെ ലഭിക്കുന്നുവെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്തം ഫ്ലിപ്കാർട്ടിനുണ്ടെന്ന് കമ്മിഷൻ വ്യക്തമാക്കി. തെറ്റായ ഉൽപ്പന്നം ലഭിച്ചെന്ന പരാതി ലഭിച്ചിട്ടും ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഇ-കൊമേഴ്‌സ് കമ്പനികൾക്ക് കഴിയില്ലെന്നും ഉത്തരവിൽ പറയുന്നു.

ഉപഭോക്താവ് അടച്ച 1.11 ലക്ഷത്തിലധികം തുക തിരികെ നൽകാനും, 70,000 നഷ്ടപരിഹാരവും കോടതി ചെലവും നൽകാനുമാണ് മുംബൈ ജില്ലാ ഉപഭോക്തൃ തർക്കപരിഹാര കമ്മിഷൻ ഫ്ലിപ്കാർട്ടിനും ബന്ധപ്പെട്ട വിൽപ്പനക്കാരനും നിർദേശം നൽകിയത്.

Share