നീറ്റ് സമരത്തിൽ കേന്ദ്ര-സിജെപി ചർച്ച; രണ്ട് ആവശ്യങ്ങളിൽ തത്വത്തിൽ തീരുമാനം, വീണ്ടും നാളെ കൂടിക്കാഴ്ച

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേട് വിഷയത്തിൽ സമരം നടത്തുന്ന കോക്രോച്ച് ജനതാ പാർട്ടി (സിജെപി) പ്രതിനിധികളുമായി കേന്ദ്ര സർക്കാർ നിർണായക ചർച്ച നടത്തി. രണ്ട് മണിക്കൂറിലേറെ നീണ്ട കൂടിക്കാഴ്ചയിൽ വിദ്യാർഥികൾക്കെതിരായ കേസുകൾ പിൻവലിക്കുന്നതും ആത്മഹത്യ ചെയ്ത നീറ്റ് പരീക്ഷാർത്ഥികളുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകുന്നതും ഉൾപ്പെടെയുള്ള ആവശ്യങ്ങൾ ചർച്ചയായി.

ഈ രണ്ട് ആവശ്യങ്ങളിലും സർക്കാർ തത്വത്തിൽ അനുകൂല നിലപാട് സ്വീകരിച്ചെന്നാണ്, ചർച്ചയ്‌ക്ക് ശേഷം സിജെപി ദേശീയ വക്താവ് അശുതോഷ് റാങ്ക് പ്രതികരിച്ചത്. വിഷയത്തിൽ കൂടുതൽ ചർച്ചകൾക്കായി നാളെ വൈകിട്ട് 3.30ന് വീണ്ടും യോഗം ചേരുമെന്നും അദ്ദേഹം അറിയിച്ചു.

അതേസമയം, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജിയെന്ന ആവശ്യം ഇപ്പോഴും നിലനിൽക്കുന്നതായി സിജെപി വ്യക്തമാക്കി. ഇക്കാര്യത്തിൽ നാളത്തെ ചർച്ചയിൽ തീരുമാനമുണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും, രാജിയില്ലെങ്കിൽ പ്രതിഷേധം തുടരുമെന്നും നേതാക്കൾ പറഞ്ഞു.

സിജെപി മുന്നോട്ടുവച്ച മൂന്ന് പ്രധാന ആവശ്യങ്ങളും പരീക്ഷാ സംവിധാനത്തിൽ അഞ്ച് പരിഷ്കാര നിർദേശങ്ങളും സർക്കാർ പരിഗണിക്കുന്നുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി. നദ്ദ പറഞ്ഞു. നിർദേശങ്ങൾ വിശദമായി പരിശോധിച്ച ശേഷം വീണ്ടും ചർച്ച നടത്തുമെന്നും അദ്ദേഹം അറിയിച്ചു.

പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾക്ക് സൗഹാർദപരമായ പരിഹാരം കണ്ടെത്തുന്നതിനായാണ് ഡൽഹിയിലെ വിത്തൽഭായ് പട്ടേൽ ഹൗസിൽ യോഗം നടന്നത്. മന്ത്രിയുടെ വസതിയിലോ ഓഫീസിലോ ചർച്ച നടത്താനുള്ള സർക്കാർ നിർദേശം സിജെപി നേരത്തെ നിരസിച്ചതിനെ തുടർന്നാണ് നിഷ്പക്ഷ വേദി തെരഞ്ഞെടുത്തത്.

കേന്ദ്ര സർക്കാരിനെ പ്രതിനിധീകരിച്ച് ആരോഗ്യമന്ത്രി ജെ.പി. നദ്ദയും പ്രധാനമന്ത്രിയുടെ ഓഫീസ് സഹമന്ത്രി ജിതേന്ദ്ര സിംഗും പങ്കെടുത്തു. സിജെപിക്കായി ദേശീയ വക്താവ് സൗരവ് ദാസും അശുതോഷ് റാങ്കും ഉൾപ്പെടെയുള്ള പ്രതിനിധികളാണ് ചർച്ചയിൽ പങ്കെടുത്തത്. സിജെപിയും കേന്ദ്ര സർക്കാരും തമ്മിലുള്ള മൂന്നാമത്തെ ഔദ്യോഗിക ചർച്ചയായിരുന്നു ഇത്. ഇതിന് മുമ്പ് ജൂലൈ 20-ന് നടന്ന രണ്ട് യോഗങ്ങളിലും ഇരു വിഭാഗങ്ങളും വിഷയങ്ങൾ വിശദമായി ചർച്ച ചെയ്തിരുന്നു.

Share