തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ വിദ്യാർത്ഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേസിൽ പ്രതിയായ എംബിബിഎസ് വിദ്യാർത്ഥി ഏബൽ അഗസ്റ്റിനെതിരെ അഞ്ച് എഫ്ഐആർ കൂടി രജിസ്റ്റർ ചെയ്തു. കൂടുതൽ വിദ്യാർത്ഥിനികൾ പരാതിയുമായി രംഗത്തെത്തിയതോടെയാണ് മെഡിക്കൽ കോളേജ് പൊലീസിന്റെ നടപടി.
സഹപാഠികളുടെയും സീനിയർ വിദ്യാർത്ഥിനികളുടെയും ചിത്രങ്ങൾ മോർഫ് ചെയ്ത് ഇൻസ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ചെന്ന കേസിലാണ് മൂന്നാം വർഷ എംബിബിഎസ് വിദ്യാർത്ഥിയും വയനാട് സ്വദേശിയുമായ ഏബൽ അഗസ്റ്റിൻ നേരത്തെ അറസ്റ്റിലായത്. ആദ്യ കേസിൽ ഇയാൾക്ക് ജാമ്യം ലഭിച്ചിരുന്നു.
പ്രതിയെ ഇന്ന് കോടതിയിൽ ഹാജരാക്കും. പുതിയ പരാതികളിലെ അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.
പുതിയ പരാതികൾ ലഭിച്ചിട്ടും പ്രത്യേക കേസുകൾ രജിസ്റ്റർ ചെയ്യാൻ മെഡിക്കൽ കോളേജ് പൊലീസ് ആദ്യം തയ്യാറായിരുന്നില്ല. ഒരേ കുറ്റകൃത്യത്തിന്റെ പരിധിയിൽ വരുന്നതിനാൽ പ്രത്യേക എഫ്ഐആർ എടുക്കാനാകില്ലെന്ന നിലപാടാണ് പൊലീസ് സ്വീകരിച്ചത്. വിദ്യാർത്ഥിനികളുടെ മൊഴി രേഖപ്പെടുത്തുന്നതിലും വൈകിയതോടെ എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പ്രതിഷേധവുമായി രംഗത്തെത്തി. പ്രതിഷേധത്തിനിടെ വിദ്യാർത്ഥികളും പൊലീസും തമ്മിൽ വാക്കേറ്റവും ഉന്തുംതള്ളലും ഉണ്ടായി.
പ്രതിഷേധം ശക്തമായതിനെ തുടർന്ന് അർധരാത്രിയോടെ കൂടുതൽ വനിതാ പൊലീസ് ഉദ്യോഗസ്ഥരെ സ്റ്റേഷനിലെത്തിച്ച് പരാതിക്കാരുടെ മൊഴി രേഖപ്പെടുത്തുകയും അഞ്ച് പുതിയ എഫ്ഐആറുകൾ രജിസ്റ്റർ ചെയ്യുകയും ചെയ്തു. ക്രിമിനൽ കേസിൽ പ്രതിയായതിനെ തുടർന്ന് ഏബൽ അഗസ്റ്റിനെ മെഡിക്കൽ കോളേജ് അധികൃതർ നേരത്തെ സസ്പെൻഡ് ചെയ്തിരുന്നു.















