ജന്തർമന്ദറിൽ എത്താൻ വിമാന ടിക്കറ്റും പണവും ഓഫർ ചെയ്തു; സി.ജെ.പി പ്രതിഷേധത്തെ പിന്തുണച്ച് വീഡിയോയും റീലും ചെയ്യാൻ ഇൻഫ്ലുവൻസർമാർക്ക് പണം; നടി ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ജന്തർമന്ദറിൽ സി.ജെ.പിയുടെ നേതൃത്വത്തിൽ നടക്കുന്ന വിദ്യാർഥി പ്രതിഷേധത്തിന് പിന്തുണ നൽകാൻ അഭിനേതാക്കളെയും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരെയും പണം നൽകി എത്തിക്കുന്നതായി ടെലിവിഷൻ നടിയും ബിഗ് ബോസ് താരവുമായ ആകാൻക്ഷാ പുരി.

കേരളത്തിൽ നിന്നും രഞ്ജിനി ഹരിദാസ് ഉൾപ്പെടെ ഉള്ള ഇൻഫ്ലുവൻസന്മാർ ഡൽഹിയിൽ എത്തിയിരുന്നു. ഇവർക്ക് പണം ലഭിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്. ഇക്കാര്യങ്ങളിൽ എൻഐഎ അന്വേഷണം ആവശ്യപ്പെട്ട് ഡൽഹി ഹൈക്കോടതിയിൽ ഹർജിയും എത്തിക്കഴിഞ്ഞു. ഇതിനിടെയാണ് വാർത്താ ഏജൻസിയായ ഐ.എ.എൻ.എസിനോട് ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ.

വിവിധ സംഘടനകളിൽ നിന്നുള്ള ആളുകൾ അഭിനേതാക്കളെയും കണ്ടന്റ് ക്രിയേറ്റർമാരെയും പ്രതിഷേധ റാലികളിൽ പങ്കെടുക്കാൻ സമീപിക്കുന്നുണ്ട്.സോനം വാങ്ചുക്കിനെയും സി.ജെ.പിയെയും പിന്തുണയ്‌ക്കാൻ എനിക്കും വൻ തുക വാഗ്ദാനം ചെയ്തിരുന്നു. ജന്തർമന്ദറിലെ പ്രക്ഷോഭത്തിൽ പങ്കെടുക്കാൻ വിമാന ടിക്കറ്റുകൾ വരെ വാഗ്ദാനം ചെയ്തു. നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും സമാനമായ ഓഫറുകൾ ലഭിച്ചിട്ടുണ്ട്. ആളുകൾ കാണാൻ വേണ്ടിയും സമൂഹമാധ്യമങ്ങളിൽ റീച്ച്  നേടാനുമാണ് ഇത്തരമൊരു ശ്രമമെന്നും അതിന്റെ ഭാഗമാകാൻ താൻ തയ്യാറല്ലെന്നും ആകാൻക്ഷ വ്യക്തമാക്കി.

“ശരിയായ കാര്യത്തെ പിന്തുണയ്‌ക്കുക എന്നതാണ് പ്രധാനം. അതിനെ മാർക്കറ്റിങ് ഉപാധിയാക്കരുത്. അതിലൂടെ പണം സമ്പാദിക്കരുത്. നിരവധി അഭിനേതാക്കളെയും കണ്ടന്റ് ക്രിയേറ്റർമാരെയും പ്രതിഷേധങ്ങളിൽ പങ്കെടുക്കാൻ വിവിധ ഗ്രൂപ്പുകൾ സമീപിക്കുന്നതായി എനിക്കറിയാം. ഞാൻ അതിന്റെ ഭാഗമാകില്ല,” ആകാൻക്ഷ പറഞ്ഞു.

“ഈ മാലിന്യത്തിന്റെ ഭാഗമാകാൻ എനിക്ക് താൽപര്യമില്ല. ഞാൻ പ്രതിഷേധ സ്ഥലത്ത് നേരിട്ട് ഉണ്ടോ ഇല്ലയോ എന്നത് പ്രശ്നമല്ല. യഥാർഥത്തിൽ എന്നെ ആവശ്യമുള്ളിടത്ത് ഞാൻ ഒപ്പമുണ്ടാകും,” ആകാൻക്ഷ പ്രതികരിച്ചു.

രാജ്യതലസ്ഥാനത്തെ പ്രതിഷേധങ്ങൾക്ക് പിന്നിൽ പണം മുടക്കിയുള്ള ആസൂത്രിത ഗൂഢാലോചനയെന്ന് ആരോപണം ശക്തമാണ്. നിരവധി ടെലിവിഷൻ, ചെറുകട വൻകിട ഇൻഫ്ലുവൻസർമാരും ആക്ടിവിസ്റ്റ് എന്ന അവകാശപ്പെടുന്നവരും  സിജെപിയെ  പിന്തുണച്ച് വലിയ കാട്ടിക്കൂട്ടലുകൾ നടത്തുന്ന സാഹചര്യത്തിലാണ് ആകാൻക്ഷാ പുരിയുടെ വെളിപ്പെടുത്തൽ പുതിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

 

Share