ന്യൂഡൽഹി: മുതിർന്ന മാധ്യമപ്രവർത്തകൻ രാജ്ദീപ് സർദേശായിക്കെതിരെ രൂക്ഷ വിമർശനവുമായി ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യ. വിദ്യാർഥി പ്രതിഷേധവുമായി ബന്ധപ്പെട്ട് രാജ്ദീപ് സർദേശായി സമൂഹമാധ്യമത്തിൽ പങ്കുവെച്ച പോസ്റ്റിലെ അപൂർണ്ണമായ വിവരങ്ങൾ ചൂണ്ടിക്കാട്ടിയാണ് മാളവ്യയുടെ പ്രതികരണം.
പ്രതിഷേധത്തിന്റെ മുൻനിരയിലുള്ള ഒരാളെ മഹത്വവൽക്കരിച്ചുകൊണ്ട് രാജ്ദീപ് സർദേശായി ദീർഘമായ പോസ്റ്റ് പങ്കുവെച്ചെങ്കിലും, വായനക്കാർ അറിയേണ്ട നിർണായകമായ ഒരു വിവരം അദ്ദേഹം മനഃപൂർവം ഒഴിവാക്കിയെന്ന് അമിത് മാളവ്യ ചൂണ്ടിക്കാട്ടി.
രാജ്ദീപ് പരാമർശിച്ച വ്യക്തി രാജസ്ഥാനിലെ ആം ആദ്മി പാർട്ടിയുടെ ഭാരവാഹിയും വർഷങ്ങളായി പാർട്ടിയുടെ വക്താവായി പ്രവർത്തിച്ച ആളുമാണ്. ഈ രാഷ്‌ട്രീയ പശ്ചാത്തലം പരാമർശിക്കാതിരുന്നത് ചെറിയ പിഴവല്ലെന്നും അത് മുഴുവൻ സംഭവത്തെ വായനക്കാർ കാണുന്ന രീതിയെ തന്നെ മാറ്റിമറിക്കുന്നതാണെന്നും മാളവ്യ പറഞ്ഞു. ഏറ്റവും മോശക്കാരനായ ഒരാൾക്ക് ഒരു മുഖമുണ്ടെങ്കിൽ അത് രാജ്ദീപ് സർദേശായിയുടേതായിരിക്കുമെന്നും അമിത് മാളവ്യ പരിഹസിച്ചു.
സി.ജെ.പി എന്നാൽ “AAP 2.0” അല്ലാതെ മറ്റൊന്നുമല്ലെന്നും അമിത് മാളവ്യ ചൂണ്ടിക്കാട്ടി. മാധ്യമ പ്രവർത്തന തൊഴിലിൽ പതിറ്റാണ്ടുകളുടെ പരിചയമുള്ള 61-കാരനായ രാജ്ദീപ് സർദേശായിയിൽ നിന്ന്, തന്റെ രാഷ്‌ട്രീയത്തിന് അനുയോജ്യമായ ഭാഗങ്ങൾ മാത്രമല്ല, മുഴുവൻ സത്യവും വായനക്കാർക്ക് മുന്നിൽ വെക്കുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അമിത് മാളവ്യ പറഞ്ഞു.