കൊച്ചി: സി.എം.ആർ.എൽ-എക്‌സാലോജിക് പണമിടപാട് കേസിൽ മുൻമുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ചോദ്യം ചെയ്യാനുള്ള നടപടികളിലേക്ക് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) നീങ്ങുന്നതായി റിപ്പോർട്ട്. കേസിലെ പ്രതിയായ ടി. വീണയുടെയും എക്‌സാലോജിക്കിന്റെയും സ്വത്തുക്കൾ കണ്ടുകെട്ടുന്നതിനുള്ള നടപടികൾക്ക് മുന്നോടിയായി ഡൽഹിയിലെ ഇ.ഡി. അഡ്ജുഡിക്കേറ്റിങ് അതോറിറ്റിക്ക് സമർപ്പിച്ച റിപ്പോർട്ടിലാണ് ഇതുസംബന്ധിച്ച സൂചനയുള്ളത്.
കൊച്ചി ഇ.ഡി. ഓഫീസാണ് റിപ്പോർട്ട് സമർപ്പിച്ചത്. അതിൽ, സി.എം.ആർ.എൽ. മാനേജിംഗ് ഡയറക്ടർ എസ്.എൻ. ശശിധരൻ കർത്ത 2024 ഏപ്രിൽ 17-ന് നൽകിയ മൊഴിയും ഉൾപ്പെടുത്തിയിട്ടുണ്ട്. പിണറായി വിജയനുമായുള്ള വ്യക്തിബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് എക്‌സാലോജിക്കിനും ടി. വീണയ്‌ക്കും പണം നൽകിയതെന്നാണ് കർത്ത മൊഴി നൽകിയതായി റിപ്പോർട്ടിൽ പറയുന്നത്.
എന്റർപ്രൈസ് റിസോഴ്‌സ് പ്ലാനിങ് സേവനങ്ങളൊന്നും ലഭിക്കാതെയാണ് പണം കൈമാറിയതെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. ഐ.ടി. സേവനങ്ങൾ നൽകാതെയാണ് 2.78 കോടി രൂപ വാങ്ങിയതെന്ന് ടി. വീണ ഇഡിയോട് സമ്മതിച്ചിട്ടുണ്ട്. കർത്തയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരിക്കും പിണറായി വിജയനെ ചോദ്യം ചെയ്യുക.
കഴിഞ്ഞ ആഴ്ച ഇ.ഡി. സ്‌പെഷ്യൽ ഡയറക്ടർ പ്രശാന്ത് കുമാർ കേസ് അവലോകനം ചെയ്യുന്നതിനായി കൊച്ചിയിലെത്തിയിരുന്നു. അന്ന് പിണറായി വിജയനെ ചോദ്യം ചെയ്യുന്നതും ചർച്ചയായിരുന്നുവെന്നാണ് വിവരം. ഇ.ഡി. ഡയറക്ടർ രാഹുൽ നവീന്റെ അനുമതിക്ക് ശേഷമാണ് തുടർനടപടികൾ സ്വീകരിക്കുക.
2019 ജനുവരി 25-ന് ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിൽ, യാതൊരു ഐ.ടി. കൺസൾട്ടൻസി സേവനവും നൽകാതെ സി.എം.ആർ.എൽ. എക്‌സാലോജിക്കിന് 1.72 കോടി നൽകിയതായി കണ്ടെത്തിയിരുന്നുവെന്നും, വിവിധ കരാറുകളിലൂടെ ആകെ 2.78 കോടി ടി. വീണയ്‌ക്കും കമ്പനിക്കും ലഭിച്ചതായും റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, എസ്.എൻ. ശശിധരൻ കർത്തയുടെ പേരിൽ പ്രചരിക്കുന്ന മൊഴി മാധ്യമസൃഷ്ടിയാണെന്നാണ് പിണറായി വിജയൻ കഴിഞ്ഞ ദിവസം പ്രതികരിച്ചത്.