ചെന്നൈ: കരൂരിൽ ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് സർക്കാർ ജോലി നൽകാനുള്ള തമിഴ്നാട് സർക്കാരിന്റെ തീരുമാനം മദ്രാസ് ഹൈക്കോടതി റദ്ദാക്കി. ഭരണഘടനയുടെ 14-ാം അനുച്ഛേദവും 16-ാം അനുച്ഛേദവും ലംഘിക്കുന്ന നടപടിയാണിതെന്ന് കോടതി നിരീക്ഷിച്ചു.
കരൂർ ദുരന്തത്തിൽ മരിച്ചവരുടെ 32 നിയമപരമായ അവകാശികൾക്ക് മുഖ്യമന്ത്രി വിജയ് നേരത്തെ കാരുണ്യ നിയമന ഉത്തരവുകൾ കൈമാറിയിരുന്നു. ദുരിതബാധിത കുടുംബങ്ങളുടെ സാമ്പത്തിക സുരക്ഷ ഉറപ്പാക്കാനുള്ള പുനരധിവാസ നടപടിയുടെ ഭാഗമായാണ് നിയമനമെന്നായിരുന്നു സർക്കാരിന്റെ വിശദീകരണം.
എന്നാൽ സർക്കാർ ജോലിക്കായി വർഷങ്ങളായി കാത്തിരിക്കുന്ന മറ്റ് ഉദ്യോഗാർഥികളുടെ അവകാശത്തെ ഇത്തരം നിയമനങ്ങൾ ബാധിക്കുമെന്നും, സമാന സംഭവങ്ങളിലുണ്ടാകുന്ന മരണങ്ങളിലും സർക്കാർ ജോലി ആവശ്യപ്പെടുന്ന സാഹചര്യം സൃഷ്ടിക്കുമെന്നും കോടതി ചൂണ്ടിക്കാട്ടി.
വാദം കേൾക്കുന്നതിനിടെ ജഡ്ജിമാർ സർക്കാരിനോട് നിരവധി ചോദ്യങ്ങളും ഉന്നയിച്ചു. ദുരന്തത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകുന്നതിന് പകരം സ്വയംതൊഴിൽ പരിശീലനം നൽകി അവരെ സംരംഭകരാക്കി മാറ്റാൻ കഴിയില്ലേയെന്നും കോടതി ചോദിച്ചു. കരൂരിലെ ദുരന്തബാധിതരുടെ കുടുംബങ്ങൾക്ക് സർക്കാർ ജോലി നൽകിയ സാഹചര്യത്തിൽ, ശിവകാശി വെടിക്കെട്ട് അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങളും സമാനമായ കാരുണ്യ നിയമനം ആവശ്യപ്പെടുകയാണെന്നും കോടതി ചൂണ്ടിക്കാട്ടി. “സർക്കാർ ബസ് ഇടിച്ച് വാഹനാപകടത്തിൽ മരിച്ച ഒരാളുടെ കുടുംബത്തിനും സർക്കാർ ജോലി നൽകുമോ?” എന്ന ചോദ്യവും ബെഞ്ച് ഉന്നയിച്ചു.
കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഡിഎംകെ ഭരണകാലത്ത് കരൂരിൽ വിജയ് പങ്കെടുത്ത ടിവികെ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും കുട്ടികൾ ഉൾപ്പെടെ 41 പേരാണ് മരിച്ചത്. സംഭവത്തിൽ സ്വതന്ത്ര അന്വേഷണം ഉറപ്പാക്കാൻ സുപ്രീം കോടതി അന്വേഷണം സംസ്ഥാന പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് സിബിഐക്ക് കൈമാറിയിരുന്നു.
കാരുണ്യ നിയമനവുമായി ബന്ധപ്പെട്ട സർക്കാർ ഉത്തരവിനെ ചോദ്യം ചെയ്ത് സമർപ്പിച്ച പൊതുതാൽപര്യ ഹർജിയിലാണ് മദ്രാസ് ഹൈക്കോടതിയുടെ നടപടി..