തിരുവനന്തപുരം: ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ നിറപുത്തരി ചടങ്ങിന്റെ ഭാഗമായി ഇത്തവണ പുത്തൻ കതിർ തിരുവനന്തപുരം മേയർ നേരിട്ട് ക്ഷേത്രത്തിൽ സമർപ്പിക്കും. ആഗസ്റ്റ് 3-നാണ് നിറപുത്തരി ചടങ്ങ് നടക്കുന്നത്.
കിഴക്കേകോട്ടയിലെ പുത്തരിക്കണ്ടത്തെ കൃഷിയിടത്തിൽ നിന്ന് പൗരാണിക ആചാരങ്ങൾ അനുസരിച്ച് കൊയ്തെടുക്കുന്ന കതിർ തിരുവനന്തപുരം നഗരത്തിന്റെ ഭരണാധികാരിയായ മേയർ ചുമന്ന് ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരനടയിൽ എത്തിക്കുന്ന രീതിയാണ് ഇത്തവണ നടപ്പാക്കുന്നത്.
കോർപ്പറേഷൻ തിരഞ്ഞെടുപ്പ് വേളയിൽ ബിജെപി സിറ്റി ജില്ലാ അധ്യക്ഷനും ശ്രീപത്മനാഭസ്വാമി ക്ഷേത്ര ഭരണസമിതിയിലെ കേന്ദ്ര സർക്കാർ പ്രതിനിധിയുമായ കരമന ജയൻ നൽകിയ വാഗ്ദാനത്തിന്റെ ഭാഗമായാണ് ഈ തീരുമാനം. ബിജെപിക്ക് മേയർ സ്ഥാനം ലഭിച്ചാൽ നിറപുത്തരിക്കുള്ള കതിർ സമർപ്പണച്ചടങ്ങ് പൗരാണിക രീതിയിൽ പുനഃസ്ഥാപിക്കുമെന്നായിരുന്നു പ്രഖ്യാപനം.
ജൂലൈ 29-ന് വൈകിട്ട് 3.30-ന് കിഴക്കേ ഗോപുരനടയിൽ ക്ഷേത്രം അധികൃതർ കതിർ ഏറ്റുവാങ്ങും. തുടർന്ന് പദ്മതീർഥക്കരയിലെ അലങ്കരിച്ച മണ്ഡപത്തിൽ സ്ഥാപിച്ച ശേഷം വാദ്യഘോഷങ്ങളുടെയും ആചാരപരമായ ചടങ്ങുകളുടെയും അകമ്പടിയോടെ ക്ഷേത്രത്തിനുള്ളിലേക്ക് കൊണ്ടുപോകും.
നഗരത്തിന്റെ ഭരണാധികാരിയായ മേയർ കതിർ ചുമന്ന് ക്ഷേത്രത്തിലെത്തിക്കുന്നതിലൂടെ പഴയ ആചാരരീതി വീണ്ടും നടപ്പിലാകുന്നതായാണ് സംഘാടകർ വ്യക്തമാക്കുന്നത്.