തിരുവനന്തപുരം: സെക്രട്ടേറിയറ്റിൽ മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി നൽകാനും മുഖ്യമന്ത്രിയെ നേരിൽ കാണാനുമായി എത്തിയ വയോധികയെ പൊലീസ് മർദിച്ചെന്നു പരാതി. ഇടവ കൽക്കൂട്ടംവിള സ്വദേശിനിയായ ശാരദയാണ് വർക്കല പൊലീസിൽ പരാതി നൽകിയത്. എന്നാൽ പരാതിയുടെ അടിസ്ഥാനത്തിൽ ഇതുവരെ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. അതേസമയം, പരാതിയിലെ ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് തിരുവനന്തപുരം കന്റോൺമെന്റ് പൊലീസിന്റെ വാദം.
അയൽവാസി കടമായി വാങ്ങിയ 2.5 ലക്ഷം രൂപ തിരികെ നൽകിയില്ലെന്ന പരാതിയുമായി ഒരാഴ്ച മുൻപാണ് ശാരദ സെക്രട്ടേറിയറ്റിലെ മുഖ്യമന്ത്രിയുടെ ഓഫീസിലെത്തിയത്. ഇതുമായി ബന്ധപ്പെട്ട കേസ് അയിരൂർ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും അത് നിലവിൽ കോടതിയുടെ പരിഗണനയിലാണെന്നും അവർ പറയുന്നു.
ആദ്യമായി മുഖ്യമന്ത്രിയെ കണ്ടപ്പോൾ പരാതി സ്വീകരിച്ചെന്നും രണ്ടു ദിവസത്തിന് ശേഷം വീണ്ടും വരാൻ നിർദേശിച്ചുവെന്നുമാണ് ശാരദയുടെ ആരോപണം. തുടർന്ന് വീണ്ടും സെക്രട്ടേറിയറ്റിലെത്തിയപ്പോൾ പൊലീസ് അകത്തേക്ക് പ്രവേശിപ്പിച്ചില്ലെന്നും മുഖ്യമന്ത്രിയെ കണ്ടേ മടങ്ങൂ എന്ന് അറിയിച്ചതോടെയാണ് സംഭവങ്ങൾ രൂക്ഷമായതെന്നും അവർ പരാതിയിൽ പറയുന്നു.
അഞ്ച് വനിതാ പൊലീസ് ഉദ്യോഗസ്ഥരും മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് തന്നെ ബലമായി പൊലീസ് ജീപ്പിലേക്ക് എറിഞ്ഞുവെന്നും, ഈ തള്ളിക്കയറ്റുന്നതിനിടെ മുഖം ഇടിച്ച് വീണ് പരിക്കേറ്റെന്നുമാണ് ശാരദയുടെ ആരോപണം. പിന്നീട് മണിക്കൂറുകളോളം പൊലീസ് കസ്റ്റഡിയിൽ വച്ചശേഷമാണ് വിട്ടയച്ചതെന്നും, ഇതിനിടെ വിഷയത്തിൽ ഒത്തുതീർപ്പ് ലക്ഷ്യമിട്ട് പൊലീസുകാർ പണം വാഗ്ദാനം ചെയ്ത് അനുനയശ്രമം നടത്തിയതായും പരാതിയിൽ ആരോപിക്കുന്നു.
സംഭവത്തെ തുടർന്ന് ശാരദ വർക്കല താലൂക്ക് ആശുപത്രിയിൽ ചികിത്സ തേടി. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് ആശുപത്രിയിലെത്തിയതെന്നും അവർ പറയുന്നു.
അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് ശാരദ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. പരാതി പരിശോധിച്ച തിരുവനന്തപുരം കന്റോൺമെന്റ് പൊലീസ്, ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങൾ അടിസ്ഥാനരഹിതമാണെന്നാണ് ഔദ്യോഗികമായി പ്രതികരിച്ചത്.
സംഭവം സംബന്ധിച്ച് കൂടുതൽ അന്വേഷണം ഉണ്ടാകുമോ, പരാതിയിൽ നിയമനടപടി സ്വീകരിക്കുമോ എന്ന കാര്യത്തിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല.















