കൊച്ചി: ഗുരുവായൂർ ദേവസ്വത്തിലെ ഡിജിറ്റൽ പണമിടപാടുകൾ, വാർഷിക കണക്കുകൾ, ഓഡിറ്റ് നടപടികൾ എന്നിവയിലെ വീഴ്ചകളിൽ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. 2023-24, 2024-25, 2025-26 സാമ്പത്തിക വർഷങ്ങളിലെ വാർഷിക കണക്കുകൾ ഇതുവരെ സമർപ്പിക്കാത്തതിനെ തുടർന്നാണ് കോടതിയുടെ വിമർശനം.
വിഷയം ഹൈക്കോടതി പരിഗണിച്ചപ്പോൾ പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ ഓൺലൈനായി ഹാജരായി. 2022-23 സാമ്പത്തിക വർഷത്തെ വാർഷിക കണക്കുകൾ മാത്രമാണ് പൂർത്തിയായിട്ടുള്ളതെന്ന് കോടതിയെ അറിയിച്ചു. സാമ്പത്തിക വർഷം അവസാനിച്ച് 15 ദിവസത്തിനകം വാർഷിക വരവ്-ചെലവ് കണക്കുകൾ സമർപ്പിക്കേണ്ടതാണെങ്കിലും അതുപോലും ദേവസ്വം പാലിക്കുന്നില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. കണക്കുകൾ സൂക്ഷിക്കുന്നതിൽ കാര്യമായ നടപടികളൊന്നും സ്വീകരിക്കുന്നില്ലെന്നും ഹൈക്കോടതി വിമർശിച്ചു.
കണക്കുകൾ ലഭിക്കാത്തതിനാൽ ഓഡിറ്റ് നടപടികൾ “ഇരുട്ടിൽ തപ്പുന്ന” അവസ്ഥയിലാണെന്ന് ഓഡിറ്റ് വിഭാഗം കോടതിയെ അറിയിച്ചു. 65 ബാങ്ക് അക്കൗണ്ടുകളിൽ 37 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളത്. എന്നാൽ ഈ അക്കൗണ്ടുകളുടെ വിവരങ്ങൾ കൃത്യമായി കൈമാറാത്തത് ഓഡിറ്റ് നടപടികൾക്ക് വലിയ തടസ്സമായെന്നും ഓഡിറ്റ് വിഭാഗം വ്യക്തമാക്കി. നിയമാനുസൃത ആവശ്യങ്ങൾക്കായി മാത്രമേ ദേവസ്വം ഫണ്ട് ചെലവഴിക്കാവൂവെന്നും കോടതി വ്യക്തമാക്കി. എല്ലാ മാസാവസാനവും ദേവസ്വം അഡ്മിനിസ്ട്രേറ്റർ വരവ്-ചെലവ് കണക്കുകൾ തയ്യാറാക്കണമെന്നും നിർദേശിച്ചു.
കൂടാതെ, എല്ലാ വർഷവും ജൂൺ 30-നകം ദേവസ്വത്തിന്റെ സ്വർണം ഉൾപ്പെടെയുള്ള ആസ്തികളുടെ മൂല്യനിർണയം പൂർത്തിയാക്കണമെന്നും കോടതി നിർദേശിച്ചു. 2022-23 സാമ്പത്തിക വർഷത്തെ ഓഡിറ്റ് റിപ്പോർട്ട് ഒരാഴ്ചയ്‌ക്കകം പുറത്തുവിടാൻ ഹൈക്കോടതി ഉത്തരവിട്ടു. 2023-24 മുതൽ 2025-26 വരെയുള്ള വാർഷിക കണക്കുകൾ സമർപ്പിക്കുന്നതടക്കമുള്ള വിഷയങ്ങളിൽ വിശദമായ റിപ്പോർട്ട് നൽകാനും നിർദേശം നൽകി.
ഓഡിറ്റ് മേൽനോട്ടത്തിനായി രണ്ട് ഉദ്യോഗസ്ഥരെ ദേവസ്വത്തിന്റെ ആവശ്യപ്രകാരം വിട്ടുനൽകാറുണ്ടെന്നും ഓഡിറ്റ് നടപടികൾ കൈകാര്യം ചെയ്യുന്നത് അക്കൗണ്ടന്റ് ജനറലിന്റെ ഓഡിറ്റ് വിഭാഗമാണെന്നും പ്രിൻസിപ്പൽ അക്കൗണ്ടന്റ് ജനറൽ കോടതിയെ അറിയിച്ചു. കേസ് 10 ദിവസത്തിന് ശേഷം വീണ്ടും പരിഗണിക്കും.