സമരങ്ങളുടെ മറവിൽ അക്രമം പാടില്ല; നിയമം കയ്യിലെടുക്കുന്നവർക്ക് ഇളവില്ല; വിദ്യാർത്ഥി പ്രക്ഷോഭങ്ങളിൽ സുപ്രീം കോടതിയുടെ സുപ്രധാന നിർദ്ദേശം

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: സമാധാനപരമായ പ്രതിഷേധം ഭരണഘടന ഉറപ്പുനൽകുന്ന അവകാശമാണെന്നും എന്നാൽ സമരത്തിന്റെ മറവിൽ അക്രമത്തിനോ നിയമം കൈയിലെടുക്കുന്നതിനോ ഒരു തരത്തിലും സംരക്ഷണം ലഭിക്കില്ലെന്നും സുപ്രീം കോടതി. സമീപകാല വിദ്യാർത്ഥി പ്രക്ഷോഭങ്ങളുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കവെയാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചിന്റെ സുപ്രധാന നിരീക്ഷണങ്ങൾ.

വിദ്യാർത്ഥികൾക്കും സുരക്ഷാസേനാംഗങ്ങൾക്കും നേരെയുണ്ടായ അക്രമ സംഭവങ്ങൾ നിഷ്പക്ഷമായി അന്വേഷിക്കേണ്ടതുണ്ടെന്ന് കോടതി വ്യക്തമാക്കി. ഇതിനായി വിരമിച്ച സുപ്രീം കോടതി ജഡ്ജിയുടെ നേതൃത്വത്തിൽ സ്വതന്ത്ര അന്വേഷണ സംവിധാനം (സ്വതന്ത്ര സമിതി) രൂപീകരിക്കുന്നത് പരിഗണിക്കുകയാണെന്നും കേന്ദ്രത്തിന്റെയും ബന്ധപ്പെട്ട സംസ്ഥാനങ്ങളുടെയും നിലപാട് തേടിയതായും കോടതി അറിയിച്ചു.

പ്രായപൂർത്തിയാകാത്തതും ക്രിമിനൽ പശ്ചാത്തലമില്ലാത്തതുമായ വിദ്യാർത്ഥികളെ ഉടൻ മോചിപ്പിക്കണമെന്ന് എല്ലാ സംസ്ഥാനങ്ങൾക്കും കോടതി നിർദേശം നൽകി. പ്രതിഷേധത്തിൽ പങ്കെടുത്തതിന്റെ പേരിൽ മാത്രം ഇവർക്കെതിരെ നിർബന്ധന നടപടികൾ സ്വീകരിക്കരുതെന്നും ബെഞ്ച് വ്യക്തമാക്കി. എന്നാൽ ക്രിമിനൽ പശ്ചാത്തലമുള്ളവർക്കോ അക്രമത്തിൽ നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തുന്നവർക്കോ ഈ സംരക്ഷണം ബാധകമല്ലെന്നും കോടതി വ്യക്തമാക്കി.

സമരത്തിനിടെ ശേഖരിച്ച സിസിടിവി ദൃശ്യങ്ങൾ, ഡ്രോൺ ദൃശ്യങ്ങൾ, ബോഡി ക്യാമറ റെക്കോർഡുകൾ, പൊലീസ് കൺട്രോൾ റൂം രേഖകൾ, വയർലെസ് സന്ദേശങ്ങൾ തുടങ്ങി എല്ലാ ഡിജിറ്റൽ തെളിവുകളും സംരക്ഷിക്കാനും കോടതി നിർദേശിച്ചു. പ്രതിഷേധക്കാരുടെ വ്യക്തിഗത ഡിജിറ്റൽ വിവരങ്ങൾ പൊതുജനങ്ങൾക്ക് പുറത്തുവിടരുതെന്നും വ്യക്തമാക്കി.

” പ്രതിഷേധത്തിന്റെ പേരിൽ നിയമം കൈയിലെടുക്കാനും പൊതുസ്വത്ത് നശിപ്പിക്കാനും സുരക്ഷാസേനയെ ആക്രമിക്കാനും അനുവാദമില്ല,” എന്ന് കോടതി നിരീക്ഷിച്ചു. രാജ്യവ്യാപകമായി ഇത്തരം പ്രതിഷേധങ്ങൾ കൈകാര്യം ചെയ്യാൻ ഏകീകൃത മാർഗനിർദേശങ്ങളുടെ ആവശ്യകതയും കോടതി ചൂണ്ടിക്കാട്ടി.

 

Share
Published by
ജനം വെബ്‌ഡെസ്ക്