‘ക്യാപ് നമ്പര്‍ 278 സൈന്‍ ഓഫ്’; അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച് അജിങ്ക്യ രഹാനെ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്രിക്കറ്റിലെ വിശ്വസ്തനായ മധ്യനിര ബാറ്ററും മുന്‍ നായകനുമായ അജിങ്ക്യ രഹാനെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ സന്ദേശത്തിലൂടെയാണ് 36-കാരന്‍ തന്റെ തീരുമാനം അറിയിച്ചത്. ‘Cap 278 signing off’ എന്ന കുറിപ്പോടെയായിരുന്നു വിരമിക്കല്‍ പ്രഖ്യാപനം.

‘ജീവിതത്തില്‍ എല്ലാ കാര്യങ്ങള്‍ക്കും ഒരു തുടക്കവും അവസാനവും ഉണ്ട്. ആ സമയം എത്തുമ്പോള്‍ അത് അംഗീകരിച്ച് മുന്നോട്ട് പോകണം. ബാറ്റിങ്ങില്‍ ഞാന്‍ എല്ലായ്‌പ്പോഴും ടൈമിങ്ങിന് പ്രാധാന്യം നല്‍കിയിട്ടുണ്ട്. ഇപ്പോള്‍ മുന്നോട്ട് പോകാനുള്ള ശരിയായ സമയമാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു. അതിനാലാണ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് എല്ലാ ഫോര്‍മാറ്റുകളിലുമായി വിരമിക്കുന്നത്,’ രഹാനെ പറഞ്ഞു.

ചെറുപ്പത്തില്‍ പരിശീലനത്തിനായി ദൂരയാത്രകള്‍ നടത്തിയ ദിവസങ്ങള്‍ ഓര്‍ത്തെടുത്ത രഹാനെ, ഇന്ത്യയുടെ ക്യാപ് ധരിക്കുക എന്നതായിരുന്നു തന്റെ ഏറ്റവും വലിയ സ്വപ്‌നമെന്നും വ്യക്തമാക്കി. രാജ്യത്തിനും ടീമിനുമായിരുന്നു എപ്പോഴും മുന്‍ഗണന നല്‍കിയതെന്നും ആത്മാര്‍ത്ഥതയോടെയാണ് ഓരോ മത്സരവും കളിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച കാലം മുതല്‍ ഇന്ത്യന്‍ ക്രിക്കറ്റ് വലിയ മാറ്റങ്ങളിലൂടെ കടന്നുപോയെന്നും, കഴിഞ്ഞ ഇരുപത് വര്‍ഷം അതിന്റെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും രഹാനെ പറഞ്ഞു. ഇന്ത്യന്‍ താരമെന്ന നിലയിലെ അധ്യായം അവസാനിച്ചെങ്കിലും ക്രിക്കറ്റുമായുള്ള ബന്ധം തുടരുമെന്നും, അടുത്ത തലമുറയെ വളര്‍ത്താനും താന്‍ പഠിച്ച മൂല്യങ്ങള്‍ പങ്കുവെക്കാനുമാണ് ഇനി ആഗ്രഹമെന്നും അദ്ദേഹം വ്യക്തമാക്കി.

കരിയറിലുടനീളം പിന്തുണ നല്‍കിയ ബിസിസിഐ, മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍, സഹതാരങ്ങള്‍, പരിശീലകര്‍, ഐപിഎല്‍ ഫ്രാഞ്ചൈസികള്‍, കുടുംബം, സുഹൃത്തുക്കള്‍, ആരാധകര്‍ എന്നിവര്‍ക്കും രഹാനെ നന്ദി രേഖപ്പെടുത്തി. 85 ടെസ്റ്റ്, 90 ഏകദിനം, 20 ട്വന്റി20 മത്സരങ്ങളിലാണ് രഹാനെ ഇന്ത്യയെ പ്രതിനിധീകരിച്ചത്. ടെസ്റ്റില്‍ 5,077 റണ്‍സ് നേടിയ അദ്ദേഹം 12 സെഞ്ചുറികളും 26 അര്‍ധസെഞ്ചുറികളും സ്വന്തമാക്കി. ഏകദിനത്തില്‍ 2,962 റണ്‍സും മൂന്ന് സെഞ്ചുറികളും 24 അര്‍ധസെഞ്ചുറികളും നേടി. ട്വന്റി20യില്‍ 375 റണ്‍സാണ് സമ്പാദ്യം.

പ്രതിസന്ധി ഘട്ടങ്ങളില്‍ ഇന്ത്യന്‍ ടീമിന്റെ കരുത്തായിരുന്ന രഹാനെ, വിദേശ മണ്ണിലെ നിരവധി ചരിത്രവിജയങ്ങളില്‍ നിര്‍ണായക പങ്കുവഹിച്ച താരമായാണ് ക്രിക്കറ്റ് ലോകം അദ്ദേഹത്തെ ഓര്‍ക്കുക.

Share