ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; എട്ട് ജില്ലകളില്‍ റെഡ് അലര്‍ട്ട്; ശക്തമായ മഴയും കാറ്റും തുടരുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴ തുടരുന്നതിനിടെ മലയോര മേഖലയില്‍ വ്യാപക നാശനഷ്ടം. ഇടുക്കി, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ ഉരുള്‍പൊട്ടലുണ്ടായി. ഇടുക്കി കുടയത്തൂര്‍ അടൂര്‍മലയില്‍ ഉണ്ടായ ഉരുള്‍പൊട്ടലില്‍ ഒരാള്‍ മരിച്ചു. കുടയത്തൂര്‍ ഏഴാം വാര്‍ഡിലെ മഷിക്കല്ലേല്‍ സുമതിയുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരു വീട് പൂര്‍ണമായും മണ്ണിനടിയിലായപ്പോള്‍ രണ്ടുപേരെ രക്ഷപ്പെടുത്തി.

ഇടുക്കി ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ സ്ഥിതി അതീവ ഗുരുതരമാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണെങ്കിലും ഉദ്യോഗസ്ഥര്‍ നേരത്തെ വാഹനത്തില്‍ നിന്ന് ഇറങ്ങിയതിനാല്‍ വന്‍ അപകടം ഒഴിവായി. ഏലപ്പാറ ചെമ്മണ്ണ് ഭാഗത്ത് വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. വാഗമണ്‍ കോലാഹലമേട്ടിലും വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞ് ഒരാള്‍ കുടുങ്ങിയതായി റിപ്പോര്‍ട്ടുണ്ട്. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.

കോട്ടയത്തും ശക്തമായ മഴ വലിയ ദുരിതമാണ് വിതച്ചത്. മൂന്നിലവില്‍ ഉരുള്‍പൊട്ടലുണ്ടായി. കെ.എസ്.ആര്‍.ടി.സി പാലാ ഡിപ്പോയിലെ ഡ്രൈവര്‍ രാജേഷിന്റെ വീട് പൂര്‍ണമായും ഒലിച്ചുപോയി. മീനച്ചില്‍, കാഞ്ഞിരപ്പള്ളി താലൂക്കുകളിലെ വിവിധ ഭാഗങ്ങളിലും നേരിയ ഉരുള്‍പൊട്ടലുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ആറിടങ്ങളില്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നിട്ടുണ്ട്. ഈരാറ്റുപേട്ടവാഗമണ്‍ റോഡില്‍ മണ്ണിടിഞ്ഞ് ഗതാഗതവും തടസപ്പെട്ടു. കെ.കെ. റോഡിന്റെ ചില ഭാഗങ്ങളില്‍ വെള്ളക്കെട്ടും രൂപപ്പെട്ടു.

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. കോട്ടയം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം തൃശൂര്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുമാണ്.

അടുത്ത 24 മണിക്കൂറിനിടെ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ 115.6 മില്ലിമീറ്റര്‍ മുതല്‍ 204.4 മില്ലിമീറ്റര്‍ വരെ അതിശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. യെല്ലോ അലര്‍ട്ട് ജില്ലകളില്‍ 64.5 മുതല്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചേക്കും. തെക്കന്‍ ഗുജറാത്ത് തീരം മുതല്‍ വടക്കന്‍ കേരളം വരെ നിലനില്‍ക്കുന്ന ന്യൂനമര്‍ദ്ദപാത്തിയാണ് മഴ ശക്തമാകാന്‍ കാരണം.

ഇന്നും നാളെയും മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് തീരങ്ങളില്‍ ഉയര്‍ന്ന തിരമാലയ്‌ക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ തീരദേശവാസികളും മത്സ്യത്തൊഴിലാളികളും അതീവ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കേരളം, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് തുടരുകയാണ്.

Share