തിരുവനന്തപുരം കോര്‍പ്പറേഷന് പുതിയ മുഖം; നിലവിലെ കെട്ടിടം പൊളിക്കും, 200 കോടി രൂപയുടെ അത്യാധുനിക ആസ്ഥാനമന്ദിരം ഒരുങ്ങുന്നു

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: തലസ്ഥാന നഗരത്തിന്റെ ഭരണകേന്ദ്രത്തിന് പുതിയ മുഖം നല്‍കുന്ന വമ്പന്‍ പദ്ധതിയുമായി തിരുവനന്തപുരം കോര്‍പ്പറേഷന്‍. നിലവിലെ കോര്‍പ്പറേഷന്‍ ആസ്ഥാനമന്ദിരം പൊളിച്ചുമാറ്റി അത്യാധുനിക സൗകര്യങ്ങളോടുകൂടിയ പുതിയ കെട്ടിടം നിര്‍മിക്കാനാണ് തീരുമാനം. ഏകദേശം 200 കോടി രൂപ ചെലവില്‍ 6 ലക്ഷം ചതുരശ്ര അടിയില്‍ നാലുനില സമുച്ചയമാണ് നിര്‍മ്മിക്കാന്‍ ആലോചിക്കുന്നത്. പദ്ധതി നിലവില്‍ പ്രാരംഭ ചര്‍ച്ചാ ഘട്ടത്തിലാണ്.

ഭരണസൗകര്യങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനൊപ്പം പൊതുജനങ്ങള്‍ക്ക് സൗഹൃദപരമായ സേവനകേന്ദ്രമാക്കി കോര്‍പ്പറേഷനെ മാറ്റുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി തയ്യാറാക്കുന്നത്. പുതിയ സമുച്ചയത്തില്‍ ലഘുഭക്ഷണശാല, ഓപ്പണ്‍ എയര്‍ ഓഡിറ്റോറിയം, വ്യാപാരസ്ഥാപനങ്ങള്‍, ഗാലറി, റെസ്റ്റോറന്റ്, സന്ദര്‍ശകര്‍ക്ക് ഇരിക്കാനും വിശ്രമിക്കാനും പ്രത്യേക ഇടങ്ങള്‍, കൗണ്‍സിലര്‍മാര്‍ക്കുള്ള വിശ്രമമുറികള്‍, മേയറിനും വിശിഷ്ടാതിഥികള്‍ക്കും പ്രത്യേക മുറികള്‍, 200 കൗണ്‍സിലര്‍മാരെ ഉള്‍ക്കൊള്ളുന്ന വിശാലമായ കൗണ്‍സില്‍ ഹാള്‍ എന്നിവ ഉള്‍പ്പെടെയുള്ള ആധുനിക സൗകര്യങ്ങള്‍ ഒരുക്കും.

നിലവില്‍ കോര്‍പ്പറേഷന്‍ വളപ്പിലുള്ള മള്‍ട്ടി ലെവല്‍ കാര്‍ പാര്‍ക്കിംഗ് മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിക്കും. പുതിയ സംവിധാനത്തില്‍ 500 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ കഴിയുന്ന സൗകര്യവും ഒരുക്കാനാണ് പദ്ധതി. തിരുവനന്തപുരം കോര്‍പ്പറേഷന്റെ ചരിത്രത്തില്‍ പ്രധാന സ്ഥാനമുള്ള നിലവിലെ കെട്ടിടം മുന്‍ മുഖ്യമന്ത്രി പട്ടം താണുപിള്ള തറക്കല്ലിട്ടതാണ്. 1966-ല്‍ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയാണ് കെട്ടിടം ഉദ്ഘാടനം ചെയ്തത്. അതിനു മുമ്പ് എസ്.എം.വി. സ്‌കൂളിന് സമീപമുള്ള കെട്ടിടത്തിലായിരുന്നു കോര്‍പ്പറേഷന്‍ പ്രവര്‍ത്തിച്ചിരുന്നത്.

പുതിയ ആസ്ഥാനമന്ദിരം യാഥാര്‍ഥ്യമായാല്‍, നഗരഭരണ രംഗത്ത് കൂടുതല്‍ ആധുനികവും ജനകീയവുമായ സംവിധാനത്തിന് വഴിയൊരുങ്ങുമെന്നാണ് പ്രതീക്ഷ.

Share