പെരിയാർ കരകവിഞ്ഞ് ആലുവ മണപ്പുറം വെള്ളത്തിനടിയിൽ; മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ആചാരപ്രകാരം നടന്നു

Published by
ജനം വെബ്‌ഡെസ്ക്

ആലുവ: സംസ്ഥാനത്ത് തുടരുന്ന കനത്ത മഴയെ തുടർന്ന് പെരിയാർ കരകവിഞ്ഞൊഴുകിയതോടെ ആലുവ മണപ്പുറവും മഹാദേവ ക്ഷേത്ര പരിസരവും വെള്ളത്തിനടിയിലായി. ജലനിരപ്പ് അതിവേഗം ഉയർന്ന സാഹചര്യത്തിലും ക്ഷേത്രത്തിലെ ആചാരങ്ങൾ മുടങ്ങാതെ ഇന്നലെ 12.10ന് ആറാട്ട് ചടങ്ങ് ഭക്തിസാന്ദ്രമായി നടന്നു.

രാവിലെ ഏഴുമണിയോടെയാണ് പെരിയാറിൽ ജലനിരപ്പ് ക്രമാതീതമായി ഉയരാൻ തുടങ്ങിയത്. ഏതാനും മണിക്കൂറുകൾക്കുള്ളിൽ പുഴയിൽ മൂന്നടിയോളം ജലനിരപ്പ് ഉയർന്നതോടൊപ്പം ചെളിയുടെ അളവും വർധിച്ചു. രാത്രി വൈകിയും ജലനിരപ്പ് ഉയരുന്ന പ്രവണത തുടർന്നതായാണ് വിവരം.

ജലനിരപ്പ് ഉയർന്നതോടെ കൽപടവുകൾ പൂർണമായും മുങ്ങി. തുടർന്ന് ചപ്പാത്തിലൂടെ വെള്ളം ക്ഷേത്രാങ്കണത്തിലേക്ക് ഒഴുകിയെത്തി. പുഴയോരത്ത് പിതൃകർമങ്ങൾ നടന്നിരുന്ന ബലിത്തറകളിലേക്കും വെള്ളം കയറിയതോടെ ബലിതർപ്പണ ചടങ്ങുകൾ സുരക്ഷിതമായ ഉയർന്ന സ്ഥലങ്ങളിലേക്ക് മാറ്റേണ്ടിവന്നു.

വെള്ളപ്പൊക്ക സാഹചര്യത്തിനിടയിലും നിരവധി ഭക്തർ ക്ഷേത്രത്തിലെത്തി. മുട്ടോളം വെള്ളത്തിൽ ഇറങ്ങി നിന്നാണ് ഭക്തർ മഹാദേവനെ ദർശിച്ചത്. മഴവെള്ളവും ചെളിയും കലർന്നതിനാൽ പെരിയാറിന്റെ ജലം നിറം മാറി ഒഴുകുകയാണ്. ഇതിനൊപ്പം ശക്തമായ അടിയൊഴുക്കും അനുഭവപ്പെടുന്നതായി പ്രദേശവാസികൾ അറിയിച്ചു.

കൊട്ടാരക്കടവിൽ നിന്ന് മണപ്പുറത്തേക്കുള്ള നടപ്പാലത്തിന്റെ അവസാന ഭാഗത്തേക്കും വെള്ളം നിറഞ്ഞതോടെ സന്ദർശകർക്കായി നിയന്ത്രണം ഏർപ്പെടുത്തി. എന്നാൽ പ്രളയക്കാഴ്ച കാണാനെത്തിയവരുടെ തിരക്ക് വർധിച്ചതോടെ സ്ഥിതി നിയന്ത്രിക്കാൻ പൊലീസ് ഇടപെടേണ്ടിവന്നു.

പെരിയാറിലെ ഉയർന്ന ജലനിരപ്പിന് സമീപം നിന്ന് ഫോട്ടോ, സെൽഫി, റീൽസ് എന്നിവ ചിത്രീകരിക്കാൻ ആളുകൾ അനിയന്ത്രിതമായി എത്തിത്തുടങ്ങിയതിനെ തുടർന്ന് പൊലീസ് നടപ്പാലത്തിന്റെ ഗേറ്റ് താഴിട്ടു പൂട്ടി പ്രവേശനം പൂർണമായി നിയന്ത്രിച്ചു. അപകടസാധ്യത കണക്കിലെടുത്താണ് ഈ നടപടി സ്വീകരിച്ചത്.

അധികൃതരുടെ വിലയിരുത്തൽ പ്രകാരം, പെരിയാറിലെ ജലനിരപ്പ് ഇനിയും ഉയർന്നാൽ വെള്ളം മഹാദേവ ക്ഷേത്രത്തിന്റെ മേൽക്കൂരയോട് ചേർന്നെത്തുന്ന സാഹചര്യം ഉണ്ടാകാൻ സാധ്യതയുണ്ട്. അതിനാൽ പുഴയോര മേഖലയിലുള്ളവർ അതീവ ജാഗ്രത പാലിക്കണമെന്നും അനാവശ്യമായി പുഴയോരത്തേക്ക് പോകുകയോ അപകട മേഖലകളിൽ ഫോട്ടോ എടുക്കാൻ ശ്രമിക്കുകയോ ചെയ്യരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

Share