തിരുവനന്തപുരം: മുതലപ്പൊഴിയിൽ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ കാണാതായ മത്സ്യത്തൊഴിലാളികളിൽ ഒരാളുടെ മൃതദേഹം കണ്ടെത്തി. അഞ്ചുതെങ്ങ് സ്വദേശി ഫ്രീമോൻ ആണ് മരിച്ചത്. കണ്ണാന്തുറയിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. അപകടത്തിൽ കാണാതായ മറ്റൊരാൾക്കായുള്ള തിരച്ചിൽ തുടരുകയാണ്.
കടൽ ഇപ്പോഴും അതീവ പ്രക്ഷുബ്ധമായതിനാൽ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്ന് അധികൃതർ അറിയിച്ചു. പ്രതികൂല കാലാവസ്ഥയ്‌ക്കിടയിലും വിവിധ ഏജൻസികളുടെ നേതൃത്വത്തിൽ തിരച്ചിൽ തുടരുകയാണ്.
അപകടത്തിൽപ്പെട്ട വള്ളം അഞ്ചുതെങ്ങ് സ്വദേശി ജോസിന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു. അപകടസമയത്ത് വള്ളത്തിൽ നാല് മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. ഇവരിൽ രണ്ടുപേരെ നേരത്തെ രക്ഷപ്പെടുത്തിയിരുന്നു. ഫ്രീമോണിന്റെ മൃതദേഹം കണ്ടെത്തിയതോടെ ഇനി ഒരാൾക്കായാണ് തിരച്ചിൽ തുടരുന്നത്.
രക്ഷാപ്രവർത്തനം വൈകുന്നതായി ആരോപിച്ച് കാണാതായവരുടെ ബന്ധുക്കൾ ശനിയാഴ്ച കോസ്റ്റൽ പൊലീസ് സ്റ്റേഷനിൽ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. തുടർന്ന് രക്ഷാപ്രവർത്തനം കൂടുതൽ ശക്തമാക്കാൻ ജില്ലാ കളക്ടർ സ്‌കൂബ ഡൈവിംഗ് ടീമിനെ നിയോഗിക്കാൻ ഉത്തരവിടുകയായിരുന്നു.
പ്രതികൂലമായ കടൽ സാഹചര്യങ്ങൾക്കിടയിലും കോസ്റ്റൽ പൊലീസ്, ദുരന്തനിവാരണ വിഭാഗം, സ്‌കൂബ ഡൈവിംഗ് സംഘം എന്നിവരുടെ നേതൃത്വത്തിൽ അവസാനത്തെ കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിൽ തുടരുകയാണ്.














