തിരുവനന്തപുരം: സംസ്ഥാനത്ത് തുടരുന്ന ശക്തമായ മഴയും അതിനെ തുടർന്നുണ്ടായ ദുരന്തസാഹചര്യങ്ങളും വിലയിരുത്തുന്നതിനായി തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയിൽ അടിയന്തര അവലോകന യോഗം ചേർന്നു. ദുരിതാശ്വാസ പ്രവർത്തനങ്ങൾ തടസ്സമില്ലാതെ മുന്നോട്ടുകൊണ്ടുപോകുന്നതിനായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ലഭ്യമായ ഫണ്ടുകൾ അടിയന്തരമായി വിനിയോഗിക്കാൻ മന്ത്രി നിർദേശം നൽകി.
ഇതിനായി ഗ്രാമപഞ്ചായത്തുകൾക്ക് ഒരു ലക്ഷം രൂപ, മുനിസിപ്പാലിറ്റികൾക്ക് രണ്ട് ലക്ഷം രൂപ, കോർപ്പറേഷനുകൾക്ക് അഞ്ച് ലക്ഷം രൂപ വരെ അടിയന്തര ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി വിനിയോഗിക്കാനുള്ള അനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്നവർക്ക് ആവശ്യമായ എല്ലാ അടിസ്ഥാന സൗകര്യങ്ങളും തദ്ദേശ സ്ഥാപനങ്ങൾ നേരിട്ട് ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. മഴ ശമിച്ച പ്രദേശങ്ങളിൽ മാലിന്യനീക്കം വേഗത്തിലാക്കുന്നതിനായി ഏകോപിത പ്രവർത്തനം നടത്തണമെന്നും ഒറ്റപ്പെട്ടുപോയ മേഖലകളിലേക്ക് ആവശ്യമായ സഹായങ്ങൾ സമയബന്ധിതമായി എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും യോഗത്തിൽ നിർദേശിച്ചു.
ദുരിതാശ്വാസ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിനായി ജില്ലാ ദുരന്തനിവാരണ അതോറിറ്റി, റവന്യൂ വകുപ്പ് എന്നിവയുമായി തദ്ദേശ സ്ഥാപനങ്ങൾ ചേർന്ന് പ്രവർത്തിക്കണമെന്നും ആരോഗ്യ വകുപ്പ്, കെഎസ്ഇബി, കേരള വാട്ടർ അതോറിറ്റി തുടങ്ങിയ വിവിധ വകുപ്പുകളുമായുള്ള ഏകോപനം ശക്തിപ്പെടുത്തണമെന്നും മന്ത്രി വ്യക്തമാക്കി.
ദുരിതബാധിതരുടെ കൃത്യമായ കണക്കെടുപ്പ് നടത്തണമെന്നും അർഹരായ ഒരാളും സഹായങ്ങളിൽ നിന്ന് ഒഴിവാകാൻ പാടില്ലെന്നും മന്ത്രി ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. വരും ദിവസങ്ങളിലും മഴ തുടരുമെന്ന മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ എല്ലാ തദ്ദേശ സ്ഥാപനങ്ങളും പൂർണ ജാഗ്രത പാലിക്കണമെന്നും രക്ഷാപ്രവർത്തന സംഘങ്ങൾ എപ്പോഴും സജ്ജമായി നിലകൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിൻസിപ്പൽ ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ ഐ.എ.എസ്., വിവിധ ജില്ലകളിലെ തദ്ദേശ സ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർമാർ, ദുരന്തനിവാരണവുമായി ബന്ധപ്പെട്ട വിവിധ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.