‘ഡല്‍ഹിയെ രാജ്യത്തിന്റെ സ്‌പോര്‍ട്‌സ് തലസ്ഥാനമാക്കും’; വമ്പന്‍ പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: രാജ്യത്തിന്റെ രാഷ്‌ട്രീയ തലസ്ഥാനം മാത്രമല്ല, കായിക തലസ്ഥാനമായും ഡല്‍ഹിയെ ഉയര്‍ത്തുമെന്ന പ്രഖ്യാപനവുമായി മുഖ്യമന്ത്രി രേഖ ഗുപ്ത. ത്യാഗരാജ് സ്റ്റേഡിയത്തില്‍ നടന്ന 22-ാമത് കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിന്റെ സമാപനച്ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജൂലൈ 27 മുതല്‍ ഓഗസ്റ്റ് 2 വരെ നടന്ന ടൂര്‍ണമെന്റില്‍ 25 കോമണ്‍വെല്‍ത്ത് രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളാണ് പങ്കെടുത്തത്. ആതിഥേയരായ ഇന്ത്യ ടൂര്‍ണമെന്റില്‍ സമ്പൂര്‍ണ ആധിപത്യം പുലര്‍ത്തി. പുരുഷ ഡബിള്‍സ് ഒഴികെയുള്ള എല്ലാ സ്വര്‍ണ മെഡലുകളും ഇന്ത്യ സ്വന്തമാക്കി.

അങ്കുര്‍ ഭട്ടാചാര്‍ജി പുരുഷ സിംഗിള്‍സിലും യശസ്വിനി ഘോര്‍പഡെ വനിതാ സിംഗിള്‍സിലും കിരീടം നേടി. അന്താരാഷ്‌ട്ര കായികമത്സരങ്ങള്‍ വിജയകരമായി സംഘടിപ്പിക്കാനുള്ള ശേഷി ഡല്‍ഹി വീണ്ടും തെളിയിച്ചെന്ന് രേഖ ഗുപ്ത പറഞ്ഞു. കായിക അടിസ്ഥാനസൗകര്യ വികസനത്തിനും കായികരംഗത്ത് കൂടുതല്‍ നിക്ഷേപത്തിനും സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും അവര്‍ വ്യക്തമാക്കി. സ്‌കൂള്‍ വിദ്യാര്‍ഥികളെ മത്സരങ്ങള്‍ നേരില്‍ കാണാന്‍ ക്ഷണിച്ചിരുന്നുവെന്നും, അതിലൂടെ കൂടുതല്‍ കുട്ടികള്‍ കായികരംഗത്തേക്ക് ആകര്‍ഷിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്നും മുഖ്യമന്ത്രി പറഞ്ഞു.

കായികം അച്ചടക്കം, നേതൃത്വപാടവം, ടീം സ്പിരിറ്റ്, ദേശസ്‌നേഹം എന്നിവ വളര്‍ത്താന്‍ സഹായിക്കുന്നുവെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2027-ല്‍ ഐഎസ്എഫ് വേള്‍ഡ് സ്‌കൂള്‍ റെസ്ലിംഗ് ചാമ്പ്യന്‍ഷിപ്പിനും ഐഎസ്എഫ് വേള്‍ഡ് സ്‌കൂള്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിനും ഡല്‍ഹി വേദിയാകുമെന്നും രേഖ ഗുപ്ത പ്രഖ്യാപിച്ചു. കൂടാതെ ദേശീയ ഗെയിംസിനും ഖേലോ ഇന്ത്യ ഗെയിംസിനും ആതിഥേയത്വം വഹിക്കാന്‍ സര്‍ക്കാര്‍ അപേക്ഷ സമര്‍പ്പിച്ചതായും അവര്‍ അറിയിച്ചു.

ഇന്ത്യന്‍ ടീമിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച മുഖ്യമന്ത്രി, പുരുഷ-വനിതാ ടീം കിരീടങ്ങള്‍ ഉള്‍പ്പെടെ ശ്രദ്ധേയ നേട്ടങ്ങള്‍ സ്വന്തമാക്കിയ താരങ്ങളെ പ്രശംസിച്ചു. കോമണ്‍വെല്‍ത്ത് ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍, ടേബിള്‍ ടെന്നീസ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ, സംഘാടകര്‍, സന്നദ്ധ പ്രവര്‍ത്തകര്‍, സുരക്ഷാ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും വിജയകരമായ നടത്തിപ്പിന് നന്ദി അറിയിച്ചു.

ഡല്‍ഹി വിദ്യാഭ്യാസ-കായിക മന്ത്രി ആശിഷ് സൂദ്, ചാമ്പ്യന്‍ഷിപ്പ് വിജയകരമായി സംഘടിപ്പിച്ചതിലൂടെ ഡല്‍ഹിയുടെ സംഘാടന മികവ് ലോകത്തിന് മുന്നില്‍ തെളിഞ്ഞുവെന്നും, ഇത് കൂടുതല്‍ യുവാക്കളെ കായികരംഗത്തേക്ക് ആകര്‍ഷിക്കുമെന്നും പറഞ്ഞു. 25 രാജ്യങ്ങളില്‍ നിന്നുള്ള താരങ്ങളുടെ പങ്കാളിത്തം കായികം രാജ്യങ്ങള്‍ തമ്മിലുള്ള സൗഹൃദവും പരസ്പര ബഹുമാനവും ശക്തിപ്പെടുത്തുന്നുവെന്നതിന്റെ തെളിവാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Share