ഇസ്ലാമാബാദ്: പാകിസ്താനിൽ അജ്ഞാതരായ തോക്കുധാരികളുടെ ആക്രണത്തിൽ 40 ഓളം ഭീകരർ കൊല്ലപ്പെട്ടതായി പരസ്യമായി സമ്മതിച്ച് ലഷ്കർ നേതാവ് റിസ്വാൻ ഹനീഫ്. ഒരു പൊതു പരിപാടിക്കിടെയായിരുന്നു റിസ്വാൻ ഹനീഫിന്റെ വെളിപ്പെടുത്തൽ.
“കഴിഞ്ഞ മൂന്ന് മുതൽ നാല് വർഷത്തിനിടെ പാകിസ്താനിലെ വിവിധ ഭാഗങ്ങളിൽ ലഷ്കറിന്റെ 30 മുതൽ 40 വരെ പ്രവർത്തകർ അജ്ഞാത തോക്കുധാരികളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. അവന്റെ തെറ്റ് എന്തായിരുന്നു? ഇന്ത്യൻ ഏജൻസികളാണ് അവനെ വധിച്ചത്. അവൻ ആദ്യത്തെയാളല്ല. കഴിഞ്ഞ മൂന്ന്-നാല് വർഷത്തിനിടെ റാവൽക്കോട്ട്, കറാച്ചി, പേഷാവർ എന്നിവിടങ്ങളിൽ ഞങ്ങളുടെ 30 മുതൽ 40 വരെ ആളുകളെ ഇന്ത്യൻ ഏജൻസികൾ വധിച്ചു,” പുറത്തുവന്ന വീഡിയോയിൽ ലഷ്കർ നേതാവ് പറയുന്നു. കനത്ത സുരക്ഷാ വലയത്തിൽ ലഷ്കർ ഭീകരരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു റിസ്വാൻ ഹനീഫ്.
ഇന്ത്യയിൽ നടന്ന നിരവധി ഭീകരാക്രമണങ്ങളിൽ ലഷ്കറിന്റെ പങ്ക് .തെളിവു സഹിതം അന്വേഷണ ഏജൻസികൾ കണ്ടെത്തിയിരുന്നു. 2008-ലെ മുംബൈ 26/11 ആക്രമണവും, പഹൽഗാം ഭീകരാക്രമണവും ഉൾപ്പെടെയുള്ള കേസുകളിൽ ലഷ്കർ തലവൻ ഹാഫിസ് സയീദിനെതിരെ എൻഐഎ കുറ്റപത്രം സമർപ്പിച്ചിട്ടുണ്ട്.
2022 മുതൽ പാകിസ്താനിൽ കൊല്ലപ്പെട്ട ഇന്ത്യ തിരയുന്ന പ്രധാന ഭീകരർ
2022 മാർച്ച് 1: ഐസി-814 വിമാന റാഞ്ചൽ കേസിലെ പ്രതിയായ ജെയ്ഷെ-മുഹമ്മദ് ഭീകരൻ സഹൂർ മിസ്ത്രി കറാച്ചിയിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.
2023 മേയ് 6: ഖാലിസ്ഥാൻ കമാൻഡോ ഫോഴ്സ് തലവൻ പരംജീത് സിങ് പഞ്ജ്വാർ ലാഹോറിൽ കൊല്ലപ്പെട്ടു.
2023 സെപ്റ്റംബർ 8: ലഷ്കർ ഭീകരനും ധാങ്ഗ്രി ഭീകരാക്രമണത്തിലെ പ്രധാന പ്രതികളിലൊരാളുമായ റിയാസ് അഹമ്മദ് അഥവാ അബു ഖാസിം കൊല്ലപ്പെട്ടു.
2023 ഒക്ടോബർ 11: 2016-ലെ പഠാൻകോട്ട് ആക്രമണത്തിന്റെ മുഖ്യസൂത്രനായ ഷാഹിദ് ലത്തീഫ് സിയാൽക്കോട്ടിലെ പള്ളിക്കുള്ളിൽ വെടിയേറ്റ് മരിച്ചു.
2025 മാർച്ച് 16: റിയാസി തീർഥാടകർക്ക് നേരെയുണ്ടായ ആക്രമണത്തിന്റെ മുഖ്യസൂത്രധാരനായ ലഷ്കർ കമാൻഡർ അബു ഖത്താൽ ജെഹ്‌ലമിൽ വെടിയേറ്റ് കൊല്ലപ്പെട്ടു.