ഇസ്ലാമാബാദ്: പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വ പ്രവിശ്യയിൽ സമാധാന റാലിക്കിടെ ഉണ്ടായ സ്ഫോടനത്തിൽ 13 പേർ കൊല്ലപ്പെടുകയും 22 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സ്വാത് ജില്ലയിലെ ഒരു പട്ടണത്തിൽ നടന്ന റാലിക്കിടെയാണ് സംഭവം.
പ്രാദേശിക ഗോത്ര കൗൺസിലായ സ്വാത് അമൻ ജിർഗ സംഘടിപ്പിച്ച “സമാധാന റാലി”ക്കിടെയായിരുന്നു സ്ഫോടനം. പ്രദേശത്തെ വഷളായിക്കൊണ്ടിരിക്കുന്ന സുരക്ഷാ സാഹചര്യം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളുമായി നിരവധി പേർ റാലിയിൽ പങ്കെടുത്തിരുന്നു.
സ്ഫോടനം പാകിസ്ഥാൻ പോലീസ് ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നുവെന്നാണ് പ്രാഥമിക വിവരം. ഇത് ചാവേർ ആക്രമണമാണെന്ന സംശയം ഉയർന്നിട്ടുണ്ടെങ്കിലും ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ പി.ടി.ഐ റിപ്പോർട്ട് ചെയ്തു.
സ്ഫോടനത്തിന് പിന്നാലെ രക്ഷാപ്രവർത്തകർ പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പോലീസും മറ്റ് സുരക്ഷാ ഏജൻസികളും പ്രദേശം വളഞ്ഞ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഖൈബർ പഖ്തൂൺഖ്വയിലെ വിവിധ മേഖലകളിൽ അടുത്ത മാസങ്ങളായി സുരക്ഷാ വെല്ലുവിളികൾ വർധിച്ച സാഹചര്യത്തിലാണ് സമാധാന റാലിക്കുനേരെയുണ്ടായ ഈ ആക്രമണം.















