കോമണ്‍വെല്‍ത്ത് ഗെയിംസ് ഫൈനലില്‍ ഓടി; സീസണ്‍ അവസാനിച്ചെന്ന് ഇന്ത്യന്‍ ഹര്‍ഡില്‍സ് താരം തേജസ് ഷിര്‍സെ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: ഇടത് കാലില്‍ രണ്ട് സ്ട്രെസ് ഫ്രാക്ചറുകളുമായാണ് കോമണ്‍വെല്‍ത്ത് ഗെയിംസിലെ 110 മീറ്റര്‍ ഹര്‍ഡില്‍സ് ഫൈനലില്‍ മത്സരിച്ചതെന്ന് ഇന്ത്യന്‍ താരം തേജസ് ഷിര്‍സെ വെളിപ്പെടുത്തി. പരിക്കിനെ തുടര്‍ന്ന് ഈ സീസണിലെ മത്സരങ്ങള്‍ അവസാനിച്ചതായും ഏഷ്യന്‍ ഗെയിംസും നഷ്ടമാകുമെന്നും താരം അറിയിച്ചു. ഹീറ്റ്സില്‍ 13.76 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് മൂന്നാം സ്ഥാനക്കാരനായി ഫൈനലിലെത്തിയ തേജസ് മികച്ച പ്രതീക്ഷയോടെയായിരുന്നു ട്രാക്കിലിറങ്ങിയത്. എന്നാല്‍ ഫൈനലില്‍ സ്റ്റാര്‍ട്ടില്‍ തന്നെ പിന്നിലായ താരം അവസാന ഭാഗത്ത് വേഗം നഷ്ടപ്പെടുത്തി വേദനയോടെ ഫിനിഷ് ലൈന്‍ കടക്കുകയായിരുന്നു.

ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വികാരനിര്‍ഭരമായ കുറിപ്പിലാണ് പരിക്കിന്റെ യഥാര്‍ഥ അവസ്ഥ താരം വെളിപ്പെടുത്തിയത്. ‘മത്സരത്തിന് മുമ്പ് പരിക്കൊന്നും തോന്നിയിരുന്നില്ല. പക്ഷേ ഫൈനലിന് മുമ്പുള്ള വാര്‍മപ്പിനിടെ എന്തോ പ്രശ്‌നമുണ്ടെന്ന് ശരീരം മുന്നറിയിപ്പ് നല്‍കി. എന്നിരുന്നാലും ഞാന്‍ മത്സരിച്ചു. ജയിക്കുമെന്ന വിശ്വാസം കൊണ്ടല്ല, വര്‍ഷങ്ങളായുള്ള പരിശ്രമത്തിന് ശേഷം സ്റ്റാര്‍ട്ട് ഗണ്‍ മുഴങ്ങും മുമ്പ് പിന്മാറാന്‍ മനസ്സ് അനുവദിച്ചില്ല,’ തേജസ് കുറിച്ചു.

മത്സരശേഷം നടത്തിയ എംആര്‍ഐ പരിശോധനയിലാണ് ഇടത് കാലില്‍ രണ്ട് സ്ട്രെസ് ഫ്രാക്ചറുകളുണ്ടെന്ന് കണ്ടെത്തിയത്. ഇതോടെ സീസണ്‍ അവസാനിപ്പിക്കേണ്ട സാഹചര്യമാണുണ്ടായതെന്നും താരം വ്യക്തമാക്കി. മത്സരത്തിനിടെ മുടന്തിയാണ് ഫിനിഷ് ചെയ്തതെന്നും അത് അവസാന സ്ഥാനത്തായതുകൊണ്ടാണെന്നുമുള്ള സമൂഹമാധ്യമ വിമര്‍ശനങ്ങള്‍ക്കും തേജസ് മറുപടി നല്‍കി. പരിക്കിനെ തുടര്‍ന്ന് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ജപ്പാനില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും തേജസിന് പങ്കെടുക്കാനാകില്ല.

തന്റെ കരിയറിലെ ഏറ്റവും കഠിനമായ തിരിച്ചടികളിലൊന്നാണ് ഇതെന്നും, പരിക്ക് കാരണം നഷ്ടമാകുന്ന ഒമ്പതാമത്തെ പ്രധാന ടൂര്‍ണമെന്റാണിതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, തനിക്ക് സഹതാപമല്ല വേണ്ടതെന്നും ഒരു കായികതാരത്തിന്റെ വിജയങ്ങളും തിരിച്ചടികളും തുറന്നുപറയാനാണ് ഈ കുറിപ്പ് പങ്കുവെച്ചതെന്നും തേജസ് വ്യക്തമാക്കി.

Share