‘ഗജിനി’യിലെ വില്ലൻ പ്രദീപ് റാവത്ത് അന്തരിച്ചു; ക്യാൻസറിനോട് പോരാടി വിടവാങ്ങിയത് 74-ാം വയസിൽ

Published by
ജനം വെബ്‌ഡെസ്ക്

മുംബൈ:  മുതിർന്ന ബോളിവുഡ് നടൻ പ്രദീപ് റാവത്ത് അന്തരിച്ചു. അർബുദത്തെ തുടർന്ന് ചികിത്സയിലിരിക്കെ  74-ാം വയസിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം.  ഗജിനി’, ‘ലഗാൻ’ ഉൾപ്പെടെയുള്ള  ഹിറ്റ് ചിത്രങ്ങളിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്.

കഴിഞ്ഞ ഒരു മാസമായി മുംബൈയിലെ  മുംബൈയിലെ കോകില ബെൻ ധീരുബായ് അംബാനി ആശുപത്രിയിലായിരുന്നു ചികിത്സ. പിന്നീട് ഭിവണ്ടിയിലെ ഒരു ക്യാൻസർ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും ആരോഗ്യനില വഷളാകുകയായിരുന്നു.

ബി.ആർ. ചോപ്രയുടെ പ്രശസ്ത ടെലിവിഷൻ പരമ്പരയായ മഹാഭാരതത്തിൽ അശ്വത്ഥമാവ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് പ്രദീപ് റാവത്ത് അഭിനയരംഗത്ത് ശ്രദ്ധ നേടിയത്. തുടർന്ന് തഹ്കീകാത്, ചന്ദ്രകാന്ത, യുഗ്, ഗുൽ സനോബർ തുടങ്ങിയ പരമ്പരകളിലും അഭിനയിച്ചു.

ബോളിവുഡിൽ ഐത്ബാർ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. തുടർന്ന് അഗ്നിപഥ്, പത്തർ കെ ഫൂൾ, കോയ്ല, സർഫറോഷ്, ലഗാൻ തുടങ്ങിയ സിനിമകളിൽ ശ്രദ്ധേയ വേഷങ്ങൾ ചെയ്തു. എന്നാൽ ഗജിനിയിൽ ആമിർ ഖാന്റെ എതിരാളിയായ ഗജിനി ധർമ്മാത്മ എന്ന വില്ലൻ കഥാപാത്രമാണ് അദ്ദേഹത്തെ രാജ്യവ്യാപകമായി കൂടുതൽ ജനപ്രിയനാക്കിയത്. 2026 ജനുവരി 30-ന് പുറത്തിറങ്ങിയ നേപ്പാളി ചിത്രത്തിലാണ്  അദ്ദേഹം അവസാനമായി അഭിനയിച്ചത്.

പ്രദീപ് റാവത്തിന്റെ വിയോഗത്തിൽ സിനിമാലോകം അനുശോചനം രേഖപ്പെടുത്തി. ‘ലഗാൻ’ സിനിമയിൽ സഹതാരമായിരുന്ന നടൻ യശ്പാൽ ശർമ ഇൻസ്റ്റഗ്രാമിൽ അനുശോചന സന്ദേശം പങ്കുവച്ചു. നടൻ ഗജേന്ദ്ര ചൗഹാനും സമൂഹമാധ്യമത്തിലൂടെ ആദരാഞ്ജലി അർപ്പിച്ചു.

Share