ന്യൂഡൽഹി: തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ, ഡീസൽ എന്നിവ നൽകുന്നത് തടയുന്ന പൈലറ്റ് പദ്ധതി തയ്യാറാക്കാൻ കേന്ദ്രസർക്കാരിനോട് സുപ്രീംകോടതി നിർദേശിച്ചു. രാജ്യത്ത് ഇൻഷുറൻസ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണ് സുപ്രീംകോടതിയുടെ സുപ്രധാന ഇടപെടൽ.
ജസ്റ്റിസുമാരായ സഞ്ജയ് കരോൾ, പ്രശാന്ത് കുമാർ മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് നിർദേശം നൽകിയത്. റോഡപകടങ്ങളും അപകടബാധിതർക്ക് നഷ്ടപരിഹാരം ലഭിക്കുന്നതിലെ കാലതാമസവും കോടതി ഗൗരവത്തോടെ പരിഗണിച്ചു.
‘ഇൻഷുറൻസ് ഇല്ലെങ്കിൽ ഇന്ധനമില്ല’ പദ്ധതി
ഇൻഷുറൻസ് റെഗുലേറ്ററി ആൻഡ് ഡെവലപ്‌മെന്റ് അതോറിറ്റി ഓഫ് ഇന്ത്യ (IRDAI), കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയവുമായി (MoRTH) ചേർന്ന് പൈലറ്റ് പദ്ധതി തയ്യാറാക്കണമെന്നാണ് കോടതി നിർദേശിച്ചത്. പദ്ധതി നടപ്പായാൽ സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾക്ക് പെട്രോൾ പമ്പുകളിൽ നിന്ന് ഇന്ധനം ലഭിക്കില്ല.
ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) ക്യാമറകൾ ഉപയോഗിച്ച് വാഹനങ്ങളുടെ ഇൻഷുറൻസ് നില പരിശോധിക്കുന്ന സംവിധാനവും പരിഗണിക്കണമെന്ന് കോടതി നിർദേശിച്ചു. കേന്ദ്ര പെട്രോളിയം മന്ത്രാലയത്തിനും ഈ നിർദേശത്തോട് തത്വത്തിൽ എതിർപ്പില്ലെന്ന് കോടതി രേഖപ്പെടുത്തി.
രാജ്യത്തെ 56 ശതമാനം വാഹനങ്ങൾക്കും ഇൻഷുറൻസില്ല
പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിങ് കമ്മിറ്റിയുടെ 2024-25 റിപ്പോർട്ട് പ്രകാരം, രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള ഏകദേശം 30.48 കോടി വാഹനങ്ങളിൽ 16.54 കോടി വാഹനങ്ങൾക്കും സാധുവായ തേർഡ് പാർട്ടി ഇൻഷുറൻസ് ഇല്ല. അതായത് ഏകദേശം 56 ശതമാനം വാഹനങ്ങളും ഇൻഷുറൻസ് പരിരക്ഷയ്‌ക്ക് പുറത്താണ്. ഇത് അപകടങ്ങളിൽപ്പെടുന്നവർക്ക് സമയബന്ധിതമായി നഷ്ടപരിഹാരം ലഭിക്കുന്നതിന് വലിയ തിരിച്ചടിയാണെന്നും കോടതി ചൂണ്ടിക്കാട്ടി.
പുതിയ വാഹനങ്ങൾക്ക് ഇൻഷുറൻസ് കാലാവധി കൂട്ടും
റോഡ് സുരക്ഷ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി പുതിയ കാറുകൾക്ക് നിർബന്ധമായ തേർഡ് പാർട്ടി ഇൻഷുറൻസ് മൂന്ന് വർഷത്തിൽ നിന്ന് നാല് വർഷമായും, പുതിയ ഇരുചക്ര വാഹനങ്ങൾക്ക് അഞ്ച് വർഷത്തിൽ നിന്ന് ആറ് വർഷമായും വർധിപ്പിക്കാൻ ഐആർഡിഎഐക്ക് കോടതി നിർദേശം നൽകി.
ടോൾപ്ലാസകളിലും പുതിയ സംവിധാനം
ദേശീയപാതകളിലെ ഗതാഗതക്കുരുക്ക് കുറയ്‌ക്കാൻ പരമ്പരാഗത ടോൾപ്ലാസകൾക്ക് പകരം ഓട്ടോമാറ്റിക് നമ്പർ പ്ലേറ്റ് റെക്കഗ്നിഷൻ (ANPR) അടിസ്ഥാനമാക്കിയുള്ള വാഹന തിരിച്ചറിയൽ സംവിധാനം പരീക്ഷണാടിസ്ഥാനത്തിൽ നടപ്പാക്കാനും സുപ്രീംകോടതി നിർദേശിച്ചു. ഇതിലൂടെ വാഹനങ്ങൾ നിർത്താതെ ടോൾ കടന്നുപോകാൻ കഴിയുമെന്നാണ് വിലയിരുത്തൽ.
പൊലീസിനും ഡിജിറ്റൽ പരിശോധനാ സംവിധാനം
സംസ്ഥാന പൊലീസ് ഉദ്യോഗസ്ഥർക്ക് വാഹനങ്ങളുടെ ഇൻഷുറൻസ് വിവരങ്ങൾ തൽസമയം പരിശോധിക്കാൻ വാഹൻ ഡാറ്റാബേസും ഇൻഷുറൻസ് ഇൻഫർമേഷൻ ബ്യൂറോയും ബന്ധിപ്പിച്ച മൊബൈൽ ആപ്പുകളോ ഹാൻഡ്‌ഹെൽഡ് ഉപകരണങ്ങളോ നൽകണമെന്നും കോടതി നിർദേശിച്ചു. ഇൻഷുറൻസ് ഇല്ലാത്ത വാഹനങ്ങൾ കണ്ടെത്തി സ്വമേധയാ ഇ-ചലാൻ നൽകുന്ന സംവിധാനവും നടപ്പാക്കാനാണ് ശുപാർശ.
സുപ്രീംകോടതിയുടെ ഈ നിർദേശങ്ങൾ നിലവിൽ പൈലറ്റ് പദ്ധതിയായി നടപ്പാക്കാനാണ് കേന്ദ്രത്തിന് നൽകിയിരിക്കുന്നത്. പദ്ധതി വിജയകരമായാൽ രാജ്യവ്യാപകമായി നടപ്പാക്കുന്ന കാര്യത്തിൽ കേന്ദ്രസർക്കാർ തീരുമാനമെടുക്കും.