തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരിൽ വ്യാജ രേഖകൾ; ഈ ബാങ്ക് അക്കൗണ്ടുകൾ വഴി ലഹരി പണക്കൈമാറ്റം; 500-ലേറെ ആധാറും പാൻ കാർഡും പിടിച്ചെടുത്തു; രണ്ട് പേർ അറസ്റ്റിൽ

Published by
ജനം വെബ്‌ഡെസ്ക്

തലശ്ശേരി: എംഡിഎംഎ  കേസിന്റെ അന്വേഷണത്തിനിടെ ലഹരി മാഫിയയുടെ വൻ വ്യാജരേഖ റാക്കറ്റ് തകർത്ത് തലശ്ശേരി പൊലീസ്. കേസുമായി ബന്ധപ്പെട്ട് കാസർകോട് സ്വദേശിയായ അബ്ദുൾ റഹ്മാനും എറണാകുളം സ്വദേശിയായ റിഷാദും അറസ്റ്റിലായി.

പ്രതികളിൽ നിന്ന് ആധാർ കാർഡ്, പാൻ കാർഡ്, ഡ്രൈവിംഗ് ലൈസൻസ് എന്നിവ ഉൾപ്പെടെ 500-ലേറെ വ്യാജ തിരിച്ചറിയൽ രേഖകൾ പൊലീസ് പിടിച്ചെടുത്തു. ഇവ ഉപയോഗിച്ചാണ് ലഹരി കച്ചവടത്തിനും സാമ്പത്തിക ഇടപാടുകൾക്കും ആവശ്യമായ വ്യാജ ബാങ്ക് അക്കൗണ്ടുകൾ തുറന്നിരുന്നതെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.

പ്രതികൾ 50-ലേറെ ബാങ്ക് അക്കൗണ്ടുകൾ വ്യാജ പേരുകളിൽ ആരംഭിച്ചതായും അന്വേഷണത്തിൽ വ്യക്തമായി. തെരുവിൽ അലയുന്നവരുടെയും മരിച്ചുപോയവരുടെയും പേരുപയോഗിച്ചും ബാങ്ക് അക്കൗണ്ടുകൾ തുറന്ന് ലഹരി ഇടപാടുകളിൽ പണം കൈമാറ്റം നടത്തിയിരുന്നുവെന്നാണ് പൊലീസിന്റെ കണ്ടെത്തൽ.

തലശ്ശേരി പൊലീസിന്റെ എംഡിഎംഎ കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിനിടെയാണ് ഈ വൻ റാക്കറ്റ് പുറത്തായത്. പിടിച്ചെടുത്ത രേഖകളുടെയും ബാങ്ക് അക്കൗണ്ടുകളുടെയും ഉറവിടം, ഇവയ്‌ക്ക് പിന്നിലുള്ള സംഘത്തിലെ മറ്റ് അംഗങ്ങൾ, ലഹരി ശൃംഖലയുമായുള്ള ബന്ധം എന്നിവ കേന്ദ്രീകരിച്ച് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്.

ലഹരി ഇടപാടുകൾ മറച്ചുവെക്കാനും സാമ്പത്തിക ഇടപാടുകളുടെ യഥാർഥ ഉറവിടം കണ്ടെത്തുന്നത് തടയാനുമാണ് വ്യാജ രേഖകളും ബാങ്ക് അക്കൗണ്ടുകളും ഉപയോഗിച്ചിരുന്നതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായതായി തലശ്ശേരി എഎസ്‌പി എം. നന്ദഗോപൻ അറിയിച്ചു. സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.

Share