പാലക്കാട് നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ്; 6 വർഷമായി ഒളിവിലായിരുന്ന മുഖ്യപ്രതികൾ തമിഴ്നാട്ടിൽ നിന്ന് പിടിയിൽ

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: നാല് വയസുകാരിയെ കൂട്ടബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങി ഒളിവിൽ പോയിരുന്ന രണ്ട് മുഖ്യപ്രതികളെ ആറ് വർഷത്തിന് ശേഷം പൊലീസ് അറസ്റ്റ് ചെയ്തു. പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചിരുന്ന സുരേഷ്, പടയപ്പ എന്നിവരെയാണ് തമിഴ്നാട്ടിൽ നിന്ന് പ്രത്യേക അന്വേഷണസംഘം പിടികൂടിയത്.

2019-ലാണ് കേരളത്തെ നടുക്കിയ ക്രൂരകുറ്റകൃത്യം നടന്നത്. നാല് വയസുകാരിയെ ക്രൂരമായി കൂട്ടബലാത്സംഗം ചെയ്തശേഷം കൊലപ്പെടുത്തി, മൃതദേഹം ബാഗിലാക്കി ഉപേക്ഷിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. കേസിൽ രണ്ട് സ്ത്രീകൾ ഉൾപ്പെടെ ആകെ അഞ്ച് പേരാണ് പ്രതികളായിരുന്നത്.

കേസിലെ മൂന്നാം പ്രതിക്കും അഞ്ചാം പ്രതിക്കും നേരത്തെ കോടതി ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഒന്ന്, രണ്ട്  പ്രതികളായ സുരേഷും പടയപ്പയും ജാമ്യത്തിലിറങ്ങിയ ശേഷം ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് ഇവരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ച് പൊലീസ് വ്യാപക അന്വേഷണം ആരംഭിച്ചു.

ദീർഘനാളത്തെ അന്വേഷണത്തിനൊടുവിലാണ് ഇരുവരെയും തമിഴ്നാട്ടിൽ നിന്ന് പിടികൂടിയത് ഭിക്ഷാടന മാഫിയയിലെ സജീവ അംഗങ്ങളാണ് പ്രതികൾ. വിവിധ ഇടങ്ങളിൽ ഒളിവിൽ കഴിഞ്ഞാണ് ഇവർ പൊലീസിനെ വെട്ടിക്കാൻ ശ്രമിച്ചത്.

അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി തുടർനടപടികൾ സ്വീകരിക്കും. കേസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുകൊണ്ടുവരുന്നതിനായി വിശദമായ അന്വേഷണം തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.

Share