തിരുവനന്തപുരം: കേരളത്തിൽ മഴയുടെ ശക്തി വീണ്ടും വർധിക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്‌ക്ക് സാധ്യതയുള്ളതിനാൽ ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. അതേസമയം ഏഴ് ജില്ലകളിൽ യെല്ലോ അലർട്ടും നിലവിലുണ്ട്. മഴക്കെടുതി കണക്കിലെടുത്ത് എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ഇന്ന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തീരപ്രദേശങ്ങളിൽ മത്സ്യബന്ധനത്തിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
കനത്ത മഴയുടെ പശ്ചാത്തലത്തിൽ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിക്കുന്നത്.
മഴ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തിയാണ് വിവിധ ജില്ലകളിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചത്. കാസർകോട്, കണ്ണൂർ, വയനാട്, കോഴിക്കോട്, തൃശൂർ, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് ഇന്ന് അവധി.
അങ്കണവാടികൾ മുതൽ പ്രൊഫഷണൽ കോളേജുകൾ വരെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. എന്നാൽ നേരത്തെ നിശ്ചയിച്ച പൊതുപരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. അതിനാൽ പരീക്ഷകൾ മുൻനിശ്ചയിച്ച സമയക്രമത്തിൽ തന്നെ നടക്കും.
മഴ ശക്തമായി തുടരുന്ന സാഹചര്യത്തിൽ കേരള തീരത്തും പ്രത്യേക നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. കേരള തീരത്ത് മത്സ്യബന്ധനത്തിന് കർശന നിയന്ത്രണമാണ് നിലവിലുള്ളത്. കടലിലെ പ്രതികൂല കാലാവസ്ഥ കണക്കിലെടുത്താണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികൾ ജാഗ്രത പാലിക്കണമെന്നും അപകടകരമായ സാഹചര്യങ്ങളിൽ കടലിൽ പോകുന്നത് ഒഴിവാക്കണമെന്നും അധികൃതർ നിർദേശിച്ചു.
അതേസമയം, മഴക്കെടുതിയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങൾക്കും ദുരന്തനിവാരണ അതോറിറ്റി ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണം. ശക്തമായ മഴയുള്ള സമയത്ത് റോഡുകളിലൂടെയുള്ള യാത്ര പരമാവധി കുറയ്‌ക്കണമെന്നും നിർദേശമുണ്ട്. പ്രത്യേകിച്ച് വെള്ളക്കെട്ട് രൂപപ്പെട്ട പ്രദേശങ്ങളിലൂടെയും മണ്ണിടിച്ചിൽ സാധ്യതയുള്ള മേഖലകളിലൂടെയും യാത്ര ചെയ്യുമ്പോൾ അതീവ ജാഗ്രത വേണം.
ജലാശയങ്ങളുടെ സമീപത്തേക്ക് പോകരുതെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. ശക്തമായ മഴയ്‌ക്കിടെ നദികൾ, തോടുകൾ, പുഴകൾ, അണക്കെട്ടുകളുടെ താഴ്ഭാഗങ്ങൾ തുടങ്ങിയ ജലാശയങ്ങളിൽ ജലനിരപ്പ് പെട്ടെന്ന് ഉയരാനുള്ള സാധ്യതയുണ്ട്. മഴയുടെ ശക്തി കുറഞ്ഞതായി തോന്നിയാലും ഒഴുക്കുള്ള ജലാശയങ്ങളിലേക്ക് ഇറങ്ങുന്നത് അപകടകരമായതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണം.
സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരുന്ന സാഹചര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങളുടെ നിർദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ആവശ്യപ്പെട്ടു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച ജില്ലകളിൽ പ്രത്യേക ജാഗ്രത വേണമെന്നും കാലാവസ്ഥാ മുന്നറിയിപ്പുകൾ നിരന്തരം പരിശോധിക്കണമെന്നും നിർദേശമുണ്ട്.















