പത്തനംതിട്ട: കെഎസ്ആർടിസി ജീവനക്കാരുടെ ബസ് പരിപാലനത്തെ രൂക്ഷമായി വിമർശിച്ച് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. തമിഴ്നാട്ടിലെ ട്രാൻസ്‌പോർട്ട് ബസുകളിൽ ഡ്രൈവറും കണ്ടക്ടറും ചേർന്നാണ് ബസ് കഴുകി വൃത്തിയാക്കുന്നതെന്നും കേരളത്തിൽ ഇതിന് വിപരീതമായ സാഹചര്യമാണ് നിലനിൽക്കുന്നതെന്നും മന്ത്രി പറഞ്ഞു.
തമിഴ്നാട്ടിൽ ഡ്രൈവറും കണ്ടക്ടറും ബസ് വൃത്തിയാക്കിയ ശേഷമാണ് സർവീസ് നടത്തുന്നതെന്നും ‘മാലയും ചന്ദനത്തിരിയും വെച്ചാണ് അവർ ബസ് ഓടിക്കുന്നത്’ എന്നും ചെന്നിത്തല പറഞ്ഞു. എന്നാൽ കേരളത്തിൽ ഡ്രൈവറും കണ്ടക്ടറും ചേർന്ന് ഒരുതൊട്ടി വെള്ളം പോലും ബസിൽ ഒഴിക്കാത്ത സാഹചര്യമാണെന്നായിരുന്നു മന്ത്രിയുടെ വിമർശനം.
പത്തനംതിട്ട ജില്ലാ പൊലീസ് കാര്യാലയത്തിന് കേരളത്തിൽ ആദ്യമായി ലഭിച്ച ഐഎസ്ഒ അംഗീകാരത്തിന്റെ സർട്ടിഫിക്കറ്റ് വിതരണം ചെയ്യുന്ന ചടങ്ങിലായിരുന്നു മന്ത്രിയുടെ പരാമർശം.
സംസ്ഥാനത്തെ എല്ലാ പൊലീസ് സ്റ്റേഷനുകളും വൃത്തിയായി സൂക്ഷിക്കാൻ നിർദേശം നൽകിയതായും ചെന്നിത്തല അറിയിച്ചു. പൊലീസ് സ്റ്റേഷനുകളിൽ കെട്ടിക്കിടക്കുന്ന ആവശ്യമില്ലാത്ത ആക്രി സാധനങ്ങൾ അടിയന്തരമായി നീക്കം ചെയ്യണമെന്നും മന്ത്രി നിർദേശിച്ചു.
അതേസമയം, പൊലീസ് സ്റ്റേഷനുകളിൽ സൂക്ഷിച്ചിരിക്കുന്ന തൊണ്ടിവാഹനങ്ങൾ സമയബന്ധിതമായി മാറ്റാത്ത സ്റ്റേഷൻ ഹൗസ് ഓഫീസർമാർക്കെതിരെ നടപടിയെടുക്കുമെന്നും ആഭ്യന്തരമന്ത്രി മുന്നറിയിപ്പ് നൽകി.















