കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം; നീണ്ടകരയില്‍ കാണാതായവര്‍ക്കായുള്ള തിരച്ചില്‍ 11-ാം ദിവസവും

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: കെട്ടിയിട്ടിരുന്ന മത്സ്യബന്ധന ബോട്ടില്‍ നിന്ന് കായലില്‍ വീണ് മത്സ്യത്തൊഴിലാളിക്ക് ദാരുണാന്ത്യം. തിരുവനന്തപുരം പാറശാല സ്വദേശി കിരണാണ് മരിച്ചത്. കഴിഞ്ഞ രാത്രി പത്തോടെയായിരുന്നു അപകടം. ഒരു ബോട്ടില്‍ നിന്ന് മറ്റൊരു ബോട്ടിലേക്ക് കയറുന്നതിനിടെയാണ് കിരണ്‍ കായലില്‍ വീണത്. ഉടന്‍ തന്നെ ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സേനയുടെ സ്‌കൂബ സംഘം സ്ഥലത്തെത്തി തിരച്ചില്‍ ആരംഭിച്ചെങ്കിലും കിരണിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

അതേസമയം, കടലില്‍ കാണാതായ മൂന്ന് മത്സ്യത്തൊഴിലാളികള്‍ക്കായുള്ള തെരച്ചില്‍ 11-ാം ദിവസവും തുടരുകയാണ്. നീണ്ടകരയില്‍ കാണാതായ ഗൗതം കൃഷ്ണയുടെ കുടുംബത്തെ മുഖ്യമന്ത്രി വി.ഡി. സതീശന്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം വൈകിയെന്ന ആരോപണം മുഖ്യമന്ത്രി വീണ്ടും നിഷേധിച്ചു.

തിരച്ചില്‍ കൂടുതല്‍ കാര്യക്ഷമമാക്കുന്നതിനാവശ്യമായ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുമെന്ന് മുഖ്യമന്ത്രി കുടുംബത്തിന് ഉറപ്പ് നല്‍കി. സര്‍ക്കാരിനെതിരെ വിമര്‍ശനം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രിയും മന്ത്രിമാരും കാണാതായ മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങളെ സന്ദര്‍ശിച്ചത്.

ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയും ഫിഷറീസ് മന്ത്രി അബ്ദുള്‍ ഗഫൂറും വിഴിഞ്ഞത്തും മുതലപ്പൊഴിയിലുമെത്തി കാണാതായ മത്സ്യത്തൊഴിലാളികളുടെ വീടുകള്‍ സന്ദര്‍ശിച്ചു. രക്ഷാപ്രവര്‍ത്തനം ശക്തമാക്കുന്നതിനുള്ള നടപടികള്‍ തുടരുകയാണെന്ന് മന്ത്രിമാര്‍ അറിയിച്ചു.

Share