തിരുവനന്തപുരം: ഏഴുവയസുകാരിയെ മുറിക്കുള്ളിൽ പൂട്ടിയിട്ട് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ അച്ഛനെയും രണ്ടാനമ്മയെയും വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തു. ബാലരാമപുരം സ്റ്റേഷനിലെ ഓട്ടോ ഡ്രൈവറായ സുധീറും രണ്ടാം ഭാര്യ വെള്ളറട സ്വദേശി ലിൻഡ മോൾ എന്നിവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിൽ മർദ്ദനമേറ്റ പാടുകൾ കണ്ടെത്തി.
കുട്ടിയെ ഉപദ്രവിച്ചതിന് ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരമാണ് സുധീറിനും ലിൻഡ മോൾക്കുമെതിരെ വലിയതുറ പൊലീസ് കേസെടുത്തത്. പൊലീസ് അറസ്റ്റ് ചെയ്ത ഇരുവരെയും കോടതിയിൽ ഹാജരാക്കി. കോടതി ഇരുവരെയും റിമാൻഡ് ചെയ്തു.
രണ്ടുദിവസമായി കുട്ടി സ്കൂളിലെത്താതിരുന്നതിനെ തുടർന്ന് അധ്യാപകർ നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന സംഭവം പുറത്തറിയുന്നത്. അധ്യാപകർ കുട്ടിയുടെ വീട്ടിലെത്തിയപ്പോൾ മുറിക്കുള്ളിൽ പൂട്ടിയിട്ട നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്. തുടർന്ന് വിവരം അധികൃതരെ അറിയിക്കുകയായിരുന്നു.