തിരുവനന്തപുരം: മെസ്സിയെ കേരളത്തിൽ കൊണ്ടുവരുമെന്ന് പറഞ്ഞ് നടത്തിയ തട്ടിപ്പുകളിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതൽ രേഖകൾ പുറത്ത്. സ്പോൺസർക്കായി മുൻ മന്ത്രി നേരിട്ട് വാദിക്കുന്ന ഇ-മെയിൽ സന്ദേശമാണ് പുറത്തുവന്നത്. 2025 ഒക്ടോബർ 18ന് എഎഫ്എയ്‌ക്ക് അയച്ച ഇ-മെയിലിലാണ് കരാർ റദ്ദാക്കിയതിനെതിരെ രൂക്ഷ വിമർശനം ഉന്നയിക്കുന്നത്. ഇ-മെയിലിൽ കായിക സെക്രട്ടറിയെയോ കായിക ഡയറക്ടറെയോ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
AFA–RBC കരാർ വെറും വാണിജ്യ കരാറല്ലെന്നും സർക്കാർ മുൻകൈയിലുള്ള ഉറപ്പാണെന്നും ഇ-മെയിലിൽ അബ്ദുറഹിമാൻ പറയുന്നു. 130 കോടി ജനങ്ങൾ കേരള സർക്കാരിനെ വിശ്വസിച്ചാണ് കരാറിലെത്തിയതെന്നും ഒരു രാജ്യത്തിന്റെ മുഴുവൻ വിശ്വാസവും കരാറിലുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. കേരളം നൽകിയ ഉറപ്പുകൾ അവഗണിച്ചതിൽ പ്രതിഷേധിക്കുന്നതായും മെയിലിൽ വ്യക്തമാക്കുന്നു.
അതേസമയം, മെസ്സിയുടെ പേരിൽ നടന്ന തട്ടിപ്പിലും ക്രമക്കേടുകളിലും ഉന്നതതല അന്വേഷണം നടത്താൻ സർക്കാർ തീരുമാനിച്ചിട്ടുണ്ട്. അഴിമതിയും ചട്ടലംഘനങ്ങളും ഉൾപ്പെടെ അന്വേഷിക്കുന്നതിനായാണ് നടപടി.
പദ്ധതിയുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലെ കൂടുതൽ വിവരങ്ങളും പുറത്തുവരികയാണ്. പദ്ധതിയുടെ ഘടന തന്നെ വിചിത്രമാണെന്നാണ് റിപ്പോർട്ടിലെ വിലയിരുത്തൽ. സർക്കാർ സംവിധാനങ്ങൾ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കുന്ന തരത്തിലായിരുന്നു പദ്ധതി എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
റിപ്പോർട്ടർ കമ്പനിയെ തിരഞ്ഞെടുത്തത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കുന്ന ഉത്തരവുകളോ രേഖകളോ ലഭ്യമല്ലെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. പദ്ധതിയിലൂടെ നടന്നത് വിദേശനാണ്യ വിനിമയം മാത്രമാണെന്നും കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറിയുടെ റിപ്പോർട്ടിൽ പറയുന്നു.
മെസ്സിയെ കേരളത്തിലെത്തിക്കാനുള്ള പദ്ധതിയുടെ സാമ്പത്തിക ഇടപാടുകൾ, സർക്കാർ സംവിധാനങ്ങളുടെ ഉപയോഗം, കരാർ നടപടിക്രമങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങളാണ് റിപ്പോർട്ടിലൂടെ പുറത്തുവരുന്നത്. റിപ്പോർട്ട് നാളത്തെ മന്ത്രിസഭാ യോഗം ചർച്ച ചെയ്യും.