മെസ്സിയുടെ പേരും പറഞ്ഞ് വിദേശയാത്ര; ഖജനാവിന് നഷ്ടമായത് 14 ലക്ഷം; വി. അബ്ദുറഹ്‌മാനെതിരെ ഗുരുതര ആരോപണങ്ങൾ; സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്തെന്ന് കായികമന്ത്രി

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: മെസ്സിയെയും അർജന്റീന ഫുട്ബോൾ ടീമിനെയും കേരളത്തിലെത്തിക്കാനുള്ള പദ്ധതിയിൽ മുൻ കായികമന്ത്രി വി. അബ്ദുറഹിമാനെതിരെ ഗുരുതര ആരോപണങ്ങളുമായി നിലവിലെ കായികമന്ത്രി. സർക്കാർ സംവിധാനങ്ങൾ ദുരുപയോഗം ചെയ്ത് സ്വകാര്യ വ്യക്തിക്ക് സാമ്പത്തിക നേട്ടമുണ്ടാക്കാനുള്ള ഇടപെടലാണ് അബ്ദു റഹിമാൻ നടന്നതെന്ന് കായികമന്ത്രി ഒ. ജെനീഷ് ആരോപിച്ചു. സർക്കാരിന് പണം നഷ്ടപ്പെട്ടില്ലെന്ന മുൻമന്ത്രിയുടെ വാദത്തിനും കഴമ്പില്ലെന്നും മന്ത്രി വ്യക്തമാക്കി.

മെസ്സിയെ കേരളത്തിൽ എത്തിക്കുന്നതുമായി ബന്ധപ്പെട്ട് കായിക വകുപ്പ് സ്പെഷ്യൽ സെക്രട്ടറി സമർപ്പിച്ച റിപ്പോർട്ടിലെ കണ്ടെത്തലുകളുടെ പശ്ചാത്തലത്തിലാണ് മുൻമന്ത്രിക്കെതിരെ പുതിയ ആരോപണങ്ങൾ ഉയരുന്നത്. സർക്കാർ സംവിധാനങ്ങളെ ഉപയോഗിച്ച് സ്വകാര്യ കമ്പനിക്ക് ലാഭമുണ്ടാക്കുന്ന തരത്തിലായിരുന്നു പദ്ധതിയുടെ ഘടനയെന്നാണ് റിപ്പോർട്ടിലെ പ്രധാന നിരീക്ഷണം.

വെറും 20 ദിവസം മുൻപ് മാത്രം രജിസ്റ്റർ ചെയ്ത കമ്പനിക്കാണ് പദ്ധതിയുടെ സ്പോൺസർഷിപ്പ് ലഭിച്ചതെന്നും കമ്പനിയുടെ പശ്ചാത്തലം സംബന്ധിച്ച് മതിയായ പരിശോധന നടന്നില്ലെന്നും കായികമന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിയുടെ ഓഫീസിലേക്ക് ലഭിച്ച പ്രൊപ്പോസലിൽ പോലും ആവശ്യമായ നടപടിക്രമങ്ങൾ പാലിച്ചില്ലെന്നാണ് ആരോപണം.

 ആരാണ് അമീറ?
പദ്ധതിയുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ‘അമീറ’ എന്ന പേരിലും വ്യക്തത വരുത്തേണ്ടതുണ്ടെന്ന് കായികമന്ത്രി പറഞ്ഞു. അമീറ ആരാണെന്നത് സംബന്ധിച്ച് അന്വേഷണം വേണം. ഇതടക്കമുള്ള കാര്യങ്ങൾ അന്വേഷണ പരിധിയിൽ കൊണ്ടുവരമെന്നും മന്ത്രി  പറഞ്ഞു.

മുൻ മുഖ്യമന്ത്രി ഇക്കാര്യങ്ങൾ അറിഞ്ഞിരുന്നോയെന്നും പരിശോധിക്കേണ്ടതുണ്ട്. അബ്ദു റഹിമാന്റെ വിദേശയാത്രയെക്കുറിച്ച് മുൻമുഖ്യമന്ത്രി പിണറായി വിജയന് അറിവുണ്ടായിരുന്നോ എന്നത് പരിശോധിച്ച് പറയാം. സ്വാഭാവികമായും മുഖ്യമന്ത്രിക്ക് ഇക്കാര്യം അറിയേണ്ടതാണെന്നും കായികമന്ത്രി വ്യക്തമാക്കി.

വിദേശയാത്രയ്‌ക്കും സർക്കാർ ഖജനാവിൽനിന്ന് പണം
‘മെസ്സി പദ്ധതി’യുടെ ഭാഗമായി മുൻമന്ത്രി  വിദേശയാത്ര നടത്തിയത് സർക്കാർ പണം ഉപയോഗിച്ചാണ്. ഏകദേശം 14 ലക്ഷം രൂപയാണ് യാത്രയ്‌ക്കായി ചെലവായത്. സർക്കാരിനെ നോക്കുകുത്തിയാക്കിയാണ് മുൻമന്ത്രി ഇടപെട്ടതെന്നും മന്ത്രി പറഞ്ഞു.

 

Share