വിദ്യാര്‍ഥികളെ കുത്തിനിറച്ച് സ്‌കൂള്‍ ബസ് യാത്ര; രണ്ട് സ്‌കൂള്‍ വാഹനങ്ങള്‍ക്ക് പിഴ, കര്‍ശന മുന്നറിയിപ്പുമായി എംവിഡി

Published by
ജനം വെബ്‌ഡെസ്ക്

പാലക്കാട്: അനുവദനീയമായ പരിധിയില്‍ കൂടുതല്‍ വിദ്യാര്‍ഥികളെ കുത്തിനിറച്ച് അപകടകരമായ രീതിയില്‍ സര്‍വീസ് നടത്തിയ രണ്ട് സ്‌കൂള്‍ ബസുകള്‍ക്കെതിരെ മോട്ടോര്‍ വാഹന വകുപ്പ് നടപടി സ്വീകരിച്ചു. അനങ്ങനടി എച്ച്എസ്എസ്, പനമണ്ണ യുപി സ്‌കൂള്‍ എന്നിവയുടെ വാഹനങ്ങള്‍ക്കെതിരെയാണ് പരിശോധനയില്‍ നിയമലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് പിഴ ചുമത്തിയത്. വിദ്യാര്‍ഥികളുടെ യാത്രാസുരക്ഷയില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്ന് സ്‌കൂള്‍ അധികൃതര്‍ക്ക് എംവിഡി മുന്നറിയിപ്പ് നല്‍കി.

സ്‌കൂള്‍ ബസുകളില്‍ ശേഷിയിലധികം കുട്ടികളെ കയറ്റി അപകടകരമായ രീതിയില്‍ യാത്ര ചെയ്യുന്നതായി രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും പരാതികള്‍ ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ മേഖലയില്‍ പ്രത്യേക പട്രോളിങ്ങും പരിശോധനയും നടത്തി. ഇതിനിടെയാണ് അനങ്ങനടി എച്ച്എസ്എസിന്റെയും പനമണ്ണ യുപി സ്‌കൂളിന്റെയും വാഹനങ്ങളില്‍ സീറ്റിങ് കപ്പാസിറ്റിയേക്കാള്‍ കൂടുതല്‍ കുട്ടികളെ കയറ്റിയതായി കണ്ടെത്തിയത്.

നിയമലംഘനത്തിന് വാഹനങ്ങള്‍ക്ക് ഓവര്‍ലോഡ് പിഴ ചുമത്തിയതിനു പുറമെ, വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കുന്നതില്‍ വീഴ്ച വരുത്തരുതെന്ന് സ്‌കൂള്‍ മാനേജ്‌മെന്റുകള്‍ക്ക് ഉദ്യോഗസ്ഥര്‍ കര്‍ശന നിര്‍ദേശം നല്‍കി. ഫിറ്റ്‌നസ് ഇല്ലാത്തതും അനുവദനീയമായ പരിധിയില്‍ കൂടുതല്‍ കുട്ടികളെ കയറ്റുന്നതുമായ സ്‌കൂള്‍ വാഹനങ്ങള്‍ക്കെതിരെ വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് എംവിഡി അറിയിച്ചു. ഗുരുതരമായ നിയമലംഘനങ്ങള്‍ കണ്ടെത്തിയാല്‍ ലൈസന്‍സ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കുമെന്നും വ്യക്തമാക്കി.

അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ എസ്. വിജയകുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രത്യേക പരിശോധന. ഡ്രൈവര്‍ ബിനീഷും പരിശോധനാ സംഘത്തില്‍ പങ്കെടുത്തു. കുട്ടികളെ സുരക്ഷിതമായി സ്‌കൂളിലെത്തിക്കുന്നതില്‍ സ്‌കൂള്‍ അധികൃതരും ഡ്രൈവര്‍മാരും പൂര്‍ണ ഉത്തരവാദിത്തം പുലര്‍ത്തണമെന്നും അധികൃതര്‍ ആവശ്യപ്പെട്ടു.

Share