ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ സ്ഫോടനം; ആസൂത്രണം ചെയ്തത് അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകം; എൻഐഎയുടെ കണ്ടെത്തലുകൾ ശരിവെച്ച്  യുഎൻ റിപ്പോർട്ട്

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: 2025 നവംബറിൽ ഡൽഹിയിലെ ചെങ്കോട്ടയ്‌ക്ക് സമീപമുണ്ടായ ഭീകരാക്രണത്തിന് പിന്നിൽ  അൽഖ്വയ്ദയുടെ ഇന്ത്യൻ ഘടകമായ AQIS (Al-Qaida in the Indian Subcontinent) എന്ന്  യുഎൻ റിപ്പോർട്ട്. ഓഗസ്റ്റ് 10ന് പ്രസിദ്ധീകരിച്ച യുഎൻ സുരക്ഷാസമിതി ഉപരോധ നിരീക്ഷണ സംഘത്തിന്റെ 38-ാമത് റിപ്പോർട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.

AQIS ഒരു ചിതറിക്കിടക്കുന്ന സംഘടനയിൽനിന്ന് പ്രാദേശിക ഭീകരസംഘടനയായി മാറുകയാണെന്നും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. ചെറിയതും വികേന്ദ്രീകൃതവുമായ സെല്ലുകളിലൂടെ പ്രവർത്തിക്കുന്ന സംഘടന സാമ്പത്തിക-ലോജിസ്റ്റിക് ശൃംഖലകൾ വികസിപ്പിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെ ഉപയോഗപ്പെടുത്തി അവിടെ ഭീകര സെല്ലുകൾ സ്ഥാപിക്കാനുള്ള AQIS നീക്കത്തിലും ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.

അൽഖ്വയ്ദയും ഇസ്ലാമിക് സ്റ്റേറ്റും രാസ, ജൈവ ആയുധങ്ങൾ വികസിപ്പിക്കുന്നതിലേക്ക് ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ടെന്നും യുഎൻ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു. എന്നാൽ സാങ്കേതികമായ വെല്ലുവിളികൾ മറികടക്കാൻ ഭീകരസംഘടനകൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

ഭീകര സംഘടനകളുടെ ഓൺലൈൻ ഗ്രൂപ്പുകളിൽ ഇത്തരം ആയുധങ്ങളുമായി ബന്ധപ്പെട്ട വിവരങ്ങൾ പ്രചരിക്കുന്നതായും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. റിസിൻ ഉൾപ്പെടെയുള്ള വിഷവസ്തുക്കളിൽ ഐഎസ്-ഖൊറാസാൻ ഘടകത്തിന് താൽപര്യമുണ്ടെന്നും യുഎൻ നിരീക്ഷണ സംഘം മുന്നറിയിപ്പ് നൽകി.

ചെങ്കോട്ട സ്ഫോടനക്കേസിലെ പ്രതികൾക്ക് അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്  എന്ന  ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന്  എൻഐഎ കണ്ടെത്തിയിരുന്നു. അൽ-ഖ്വയ്ദയുടെ ഉപസംഘടനയാണ് അൻസാർ ഗസ്വത്-ഉൽ-ഹിന്ദ്.  സ്ഫോടനത്തിൽ 11 പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു.  മേയിൽ ചാവേറായ ഡോ. ഉമർ ഉൻ നബിയുൾപ്പെടെ 10 പ്രതികൾക്കെതിരെ എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചിരുന്നു.

 

 

Share