എയര്‍ ഇന്ത്യയില്‍ ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന; സുരക്ഷാ നടപടികള്‍ കടുപ്പിച്ച് കമ്പനി

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡല്‍ഹി: വിമാന സര്‍വീസിനിടെ പൈലറ്റ് ഉറങ്ങിയെന്ന റിപ്പോര്‍ട്ടുകള്‍ക്കുപിന്നാലെ എയര്‍ ഇന്ത്യ പൈലറ്റുമാര്‍ക്ക് ഇന്ന് മുതല്‍ നിര്‍ബന്ധിത ലഹരി പരിശോധന ഏര്‍പ്പെടുത്തി. ഡിജിസിഎ നിര്‍ദേശങ്ങളേക്കാള്‍ കര്‍ശനമായ സുരക്ഷാ നടപടികളാണ് എയര്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്നത്. ഫുക്കറ്റ്-ഡല്‍ഹി സര്‍വീസിനിടെ വിമാനം നിയന്ത്രണം നഷ്ടപ്പെട്ട് വലിയ തോതില്‍ താഴേക്ക് പതിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് നടപടി. വിമാനയാത്രയ്‌ക്കിടെ ക്യാപ്റ്റന്‍ അരമണിക്കൂറോളം ഉറങ്ങിയതായി മൊഴി നല്‍കിയെന്നാണ് റിപ്പോര്‍ട്ടുകള്‍. ഉറക്കപ്രശ്‌നങ്ങളെ തുടര്‍ന്ന് മരുന്ന് കഴിച്ചിരുന്നതായും ക്യാപ്റ്റന്‍ അന്വേഷണ സംഘത്തോട് പറഞ്ഞതായി സൂചനയുണ്ട്.

സംഭവസമയത്ത് ഫസ്റ്റ് ഓഫീസറായ സഹപൈലറ്റാണ് വിമാനം നിയന്ത്രിച്ചിരുന്നതെന്നും ഓട്ടോപൈലറ്റ് സംവിധാനം പ്രവര്‍ത്തിച്ചിരുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിമാനത്തിന് വിവിധ സാങ്കേതിക പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട് ഒന്‍പത് മുന്നറിയിപ്പുകള്‍ ലഭിച്ചിരുന്നതായും സൂചനയുണ്ട്. ഇനി എയര്‍ ഇന്ത്യയിലെ പൈലറ്റുമാര്‍ക്ക് പരിശീലന സമയത്തും വിമാന സര്‍വീസിന് ശേഷവും നിര്‍ദിഷ്ട കേന്ദ്രങ്ങളില്‍ ഡ്രഗ്/സബ്സ്റ്റന്‍സ് പരിശോധന നടത്തും. ടാറ്റ ഗ്രൂപ്പിന് കീഴിലുള്ള എയര്‍ ഇന്ത്യയിലും എയര്‍ ഇന്ത്യ എക്‌സ്പ്രസിലുമായി 5,000-ത്തിലധികം പൈലറ്റുമാരാണ് നിലവിലുള്ളത്.

Share