മോട്ടോർ വാഹന നിയമങ്ങൾ കാറ്റിൽ പറത്തി മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫും എംഎൽഎയും; മൊബൈലിൽ ദൃശ്യങ്ങൾ പകർത്തി ഡ്രൈവിംഗ്

Published by
ജനം വെബ്‌ഡെസ്ക്

കൊല്ലം: മോട്ടോർ വാഹന നിയമങ്ങൾ ലംഘിച്ച് കാറിൽ യാത്ര ചെയ്ത് കായിക വകുപ്പ് മന്ത്രി ഒ. ജെ. ജനീഷിന്റെ പേഴ്സണൽ സ്റ്റാഫ് അംഗം ജെയ്സൺ ജെയിംസും കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷും. കാറോടിച്ചിരുന്ന മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ലെന്നാണ് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാകുന്നത്.

കാർ ഓടിക്കുന്നതിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയാണ് യാത്ര നടത്തിയതെന്നും ആരോപണമുണ്ട്. വാഹനത്തിലുണ്ടായിരുന്ന കരുനാഗപ്പള്ളി എംഎൽഎ സി. ആർ. മഹേഷും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. യാത്രയുടെ ദൃശ്യങ്ങൾ മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗം തന്നെയാണ് സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്.

മോട്ടോർ വാഹന നിയമങ്ങൾ കർശനമായി പാലിക്കണമെന്ന് പൊതുജനങ്ങൾക്ക് നിർദേശം നൽകുന്നതിനിടെയാണ് ജനപ്രതിനിധിയും മന്ത്രിയുടെ പേഴ്സണൽ സ്റ്റാഫ് അംഗവും നിയമലംഘനം നടത്തിയത്.  സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്രയും ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും റോഡ് സുരക്ഷയ്‌ക്ക് ഗുരുതര ഭീഷണിയാണ്. ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് അപകടസാധ്യത വർധിപ്പിക്കുന്നതായി മോട്ടോർ വാഹന വകുപ്പ് നിരന്തരം മുന്നറിയിപ്പ് നൽകാറുണ്ട്.

സംഭവത്തിൽ മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തുമോയെന്നും നിയമലംഘനം സ്ഥിരീകരിച്ചാൽ നടപടിയുണ്ടാകുമോയെന്നുമാണ് ഇനി അറിയേണ്ടത്. നിയമം എല്ലാവർക്കും ഒരുപോലെയാണെങ്കിൽ, ജനപ്രതിനിധികൾക്കും മന്ത്രിയുടെ സ്റ്റാഫിനും അതേ നിയമം ബാധകമാകണമെന്ന ആവശ്യവും ഉയരുന്നുണ്ട്.

Share