വൈശാഖൻ ജാമ്യത്തിലിറങ്ങിയത് രണ്ടാഴ്ച മുൻപ്; യുവതിയെ കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി മരിച്ച നിലയിൽ

Published by
ജനം വെബ്‌ഡെസ്ക്

കോഴിക്കോട്: യുവതിയെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയ കേസിലെ പ്രതിയെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. വേങ്ങേരി തടമ്പാട്ടുതാഴം പീസ് ഗാർഡൻ സ്വദേശിയായ കെ. വൈശാഖനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. രണ്ടാഴ്ച മുൻപാണ് വൈശാഖൻ കേസിൽ ജാമ്യത്തിലിറങ്ങിയത്.

യുവതിയുമായി വർഷങ്ങളായി ബന്ധമുണ്ടായിരുന്ന വൈശാഖൻ, ഒന്നിച്ച് ആത്മഹത്യ ചെയ്യാമെന്ന് വിശ്വസിപ്പിച്ചാണ് യുവതിയെ തന്റെ വർക്‌ഷോപ്പിലേക്ക് വിളിച്ചുവരുത്തിയത്. എന്നാൽ യുവതി ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ചതോടെ ആസൂത്രിതമായി കൊലപ്പെടുത്തിയെന്നാണ് എലത്തൂർ പൊലീസിന്റെ അന്വേഷണത്തിൽ കണ്ടെത്തിയത്. 2026 ജനുവരി 24നാണ് മോരിക്കരയിലെ ഇൻഡസ്ട്രിയൽ വർക്‌ഷോപ്പിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തിയത്. ആദ്യം ആത്മഹത്യയെന്ന് കരുതിയ സംഭവം സിസിടിവി ദൃശ്യങ്ങളും മറ്റ് തെളിവുകളും പരിശോധിച്ചതോടെയാണ് കൊലപാതകമാണെന്ന് വ്യക്തമായത്.

വിവാഹിതനായിരുന്ന വൈശാഖന് മറ്റൊരു സ്ത്രീയുമായുള്ള ബന്ധം യുവതി മനസിലാക്കിയതിനെ തുടർന്ന് ഇരുവരും തമ്മിൽ പ്രശ്നങ്ങളുണ്ടായിരുന്നു. വിവാഹം കഴിക്കാമെന്നും സാധിച്ചില്ലെങ്കിൽ ഒരുമിച്ച് ജീവനൊടുക്കാമെന്നും പറഞ്ഞ് യുവതിയെ വിശ്വസിപ്പിച്ചതായാണ് പൊലീസ് കണ്ടെത്തിയത്. യുവതിക്ക് ജ്യൂസിൽ ഉറക്കഗുളിക കലർത്തി നൽകിയ ശേഷമാണ് കൊലപാതകം നടത്തിയതെന്നും അന്വേഷണത്തിൽ പുറത്തുവന്നു.

ഇരുവരും രണ്ട് സ്റ്റൂളുകളിൽ കയറി കഴുത്തിൽ കുരുക്കിട്ട ശേഷം വൈശാഖൻ താഴെയിറങ്ങി യുവതി നിന്നിരുന്ന സ്റ്റൂൾ തട്ടിമാറ്റുകയായിരുന്നു. സംഭവത്തിന് പിന്നാലെ ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ചെന്നും പൊലീസ് കണ്ടെത്തിയിരുന്നു. യുവതിയെ ആശുപത്രിയിലെത്തിച്ച ശേഷം വർക്‌ഷോപ്പിലെ സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഹാർഡ് ഡിസ്ക് നശിപ്പിക്കാനും പ്രതി ശ്രമിച്ചതായി അന്വേഷണത്തിൽ വ്യക്തമായിരുന്നു. എന്നാൽ സിസിടിവി ദൃശ്യങ്ങളാണ് കേസിന്റെ നിർണായക തെളിവായി മാറിയത്.

സംഭവവുമായി ബന്ധപ്പെട്ട അന്വേഷണത്തിൽ വൈശാഖനെതിരെ പോക്സോ വകുപ്പുകളും ചുമത്തിയിരുന്നു. യുവതിയുടെ ഡയറിയിൽനിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രായപൂർത്തിയാകുന്നതിന് മുമ്പ് ലൈംഗിക പീഡനം നടന്നെന്ന ആരോപണത്തിൽ പോക്സോ വകുപ്പ് ഉൾപ്പെടുത്തിയത്.

കൊലപാതകത്തിന് പിന്നാലെ വൈശാഖനെ എലത്തൂർ പൊലീസ് അറസ്റ്റ് ചെയ്യുകയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിൽ വാങ്ങി മോരിക്കരയിലെ വർക്‌ഷോപ്പ്, ജ്യൂസ് വാങ്ങിയ ബേക്കറി, കല്ലായിയിലെ കൗൺസലിങ് സെന്റർ, തടമ്പാട്ടുതാഴത്തെ വീട് എന്നിവിടങ്ങളിൽ തെളിവെടുപ്പ് നടത്തുകയും ചെയ്തിരുന്നു. കേസിൽ എലത്തൂർ പൊലീസ് കുറ്റപത്രം സമർപ്പിച്ച ശേഷമാണ് വൈശാഖൻ അടുത്തിടെ ജാമ്യത്തിൽ പുറത്തിറങ്ങിയത്.

Share