നേപ്പാൾ കലാപത്തിലും പാക് ചാരസംഘടനയ്‌ക്ക് പങ്ക്? തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകന്റെ സാന്നിധ്യം; വിദേശ ഫണ്ടിംഗും അന്വേഷണ പരിധിയിൽ

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യയ്‌ക്കു പിന്നാലെ അയൽരാജ്യമായ നേപ്പാളിലും അശാന്തി സൃഷ്ടിക്കാൻ പാകിസ്താൻ കേന്ദ്രീകരിച്ചുള്ള ശൃംഖലകൾ ശ്രമിച്ചെന്ന സംശയം ശക്തമാകുന്നു. നേപ്പാളിലെ സൺസാരി ജില്ലയിൽ ജൂലൈ 26ന് പൊട്ടിപ്പുറപ്പെട്ട സാമുദായിക സംഘർഷത്തിൽ പാകിസ്താന്റെ ചാരസംഘടനയായ ഐഎസ്ഐക്ക് രഹസ്യ പങ്കുണ്ടോയെന്നാണ് അന്വേഷണ ഏജൻസികൾ പരിശോധിക്കുന്നത്. വിഷയവുമായി ബന്ധപ്പെട്ട പ്രാഥമിക വിവരങ്ങൾ നേപ്പാളിലെ നാഷണൽ ഇൻവെസ്റ്റിഗേഷൻ ഡിപ്പാർട്ട്മെന്റ് (NID) ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചതായാണ് റിപ്പോർട്ട്.

സംഘർഷവുമായി ബന്ധപ്പെട്ട് പാകിസ്താൻ, തുർക്കി, ഖത്തർ എന്നിവയുമായി ബന്ധമുള്ള ശൃംഖലകൾ വഴി നേപ്പാളിലേക്ക് അനധികൃത ഫണ്ട് എത്തിയെന്നാണ്  നിഗമനം. സൺസാരി ജില്ലയിലെ ദേവൻഗഞ്ച് റൂറൽ മുനിസിപ്പാലിറ്റിയിലാണ് ആദ്യം സംഘർഷമുണ്ടായത്. മതപരമായ പരിപാടികളുമായി ബന്ധപ്പെട്ട് ലൗഡ് സ്പീക്കറുകളുടെ ഉപയോഗവും മതപതാകകളുടെ പ്രദർശനവും സംബന്ധിച്ച തർക്കമാണ് സംഘർഷത്തിലേക്ക് നയിച്ചത്. പൊലീസ് ഇടപെടലിനിടെ വെടിവെപ്പുണ്ടാവുകയും ഒരാൾ കൊല്ലപ്പെടുകയും 20ലേറെ പേർക്ക് പരിക്കേൽക്കുകയും ചെയ്തു. തുടർന്ന് സംഘർഷം നേപ്പാളിന്റെ തെക്കൻ തരായ് മേഖലയിലെ മറ്റ് ജില്ലകളിലേക്കും വ്യാപിച്ചു.

വിദേശ മതപ്രഭാഷകരുടെ സാന്നിധ്യവും സംശയത്തിൽ
സംഘർഷത്തിന് മുമ്പ് തുർക്കി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാക് വംശജനായ മതപ്രഭാഷകൻ മുഹമ്മദ് ഇലിയാസ് ഗുമാൻ സൺസാരിയിലെ ദേവൻഗഞ്ചിലെ ഒരു പള്ളിയിൽ ദിവസങ്ങളോളം താമസിച്ചിരുന്നതായി അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. കാഠ്മണ്ഡുവിലെ ജാമാ മസ്ജിദ് ഇമാം മുഫ്തി അബൂബക്കർ ഖാസ്മിയും  ഇയാൾക്കൊപ്പമുണ്ടിയിരുന്നു എന്നാണ് വിവരം. അതിർത്തി ജില്ലകളിലെ വിവിധ പള്ളികളിലും മദ്രസകളിലും ഇരുവരും നടത്തിയ കൂടിക്കാഴ്ചകൾക്ക് പിന്നാലെയാണ് സംഘർഷം ഉണ്ടായതെന്നാണ് റിപ്പോർട്ട്. മുഹറം പരിപാടികൾക്കിടെ ശിവക്ഷേത്രവുമായി ബന്ധപ്പെട്ട ഒഴിഞ്ഞ സ്ഥലത്തിന് ചുറ്റും ഇസ്ലാമിക പതാകകൾ സ്ഥാപിച്ചതും പ്രദേശത്ത് സംഘർഷാവസ്ഥ വർധിപ്പിച്ചതായി പ്രാദേശിക റിപ്പോർട്ടുകൾ പറയുന്നു.

‘വിദേശ ഫണ്ടിംഗ്’ ചുരുളഴിയുമോ?
പാകിസ്താൻ, തുർക്കി, ഖത്തർ എന്നിവിടങ്ങളിൽ നിന്നുള്ള പണം നേപ്പാളിലെത്തിയെന്ന സംശയമാണ് അന്വേഷണത്തിലെ മറ്റൊരു പ്രധാന വിഷയം. വിദേശ ധനസഹായത്തിന്റെ ഉറവിടങ്ങളും അത് സ്വീകരിച്ച വ്യക്തികളും സംഘടനകളും സംബന്ധിച്ചും അന്വേഷണം നടക്കുന്നുണ്ട്. ഇന്ത്യൻ അതിർത്തിയോട് ചേർന്ന പ്രദേശങ്ങളിലൂടെ വിദേശ മതപ്രഭാഷകരുടെയും മറ്റ് വ്യക്തികളുടെയും സഞ്ചാരവും അന്വേഷണ വിധേയമാണ്.

ഡൽഹിയിൽ നിന്ന് ധാക്ക വഴി കാഠ്മണ്ഡുവിലെത്തിയ ഒൻപത് ബംഗ്ലാദേശി മതപ്രഭാഷകരുടെ സാന്നിധ്യവും അന്വേഷണ പരിധിയിലാണെന്നാണ് റിപ്പോർട്ട്. അവർ പിന്നീട് ഇന്ത്യയോട് ചേർന്ന ജില്ലകളിലേക്ക് യാത്ര ചെയ്തതും സുരക്ഷാ ഏജൻസികൾ പരിശോധിക്കുന്നുണ്ട്.

 

 

 

Share