കുപ്രസിദ്ധ ലഹരിക്കടത്ത് ശൃംഖലയുടെ തലവൻ പിടിയിൽ; യുഎഇയിൽ ഒളിവിലായിരുന്ന വീരേന്ദ്ര സിങ് ബസോയയെ ഇന്ത്യയിലെത്തിച്ചു

Published by
ജനം വെബ്‌ഡെസ്ക്

ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച കോടിക്കണക്കിന് രൂപയുടെ കൊക്കെയ്ൻ കടത്ത് കേസിൽ നിർണായക നീക്കം. അന്താരാഷ്‌ട്ര ലഹരിക്കടത്ത് ശൃംഖലയുടെ പ്രധാന സൂത്രധാരനായ വീരേന്ദ്ര സിങ് ബസോയിയെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോയുടെ (എൻസിബി) നേതൃത്വത്തിലുള്ള ഏകോപിത നീക്കത്തിലൂടെയാണ് പിടികിട്ടാപ്പുള്ളിയെ രാജ്യത്തെത്തിച്ചത്.

ദുബായിൽ കേന്ദ്രീകരിച്ച് ഇന്ത്യയിലേക്ക് വൻതോതിൽ കൊക്കെയ്ൻ എത്തിക്കുന്ന ശൃംഖലയുടെ പ്രധാന കണ്ണിയാണ് ബസോയ്. ഡൽഹിയിൽ കോടികൾ വിലമതിക്കുന്ന കൊക്കെയ്ൻ പിടികൂടിയതിന് പിന്നാലെയാണ് ബസോയിലേക്ക് അന്വേഷണം എത്തിയത്. 2024ൽ ഡൽഹി പൊലീസ് 562 കിലോഗ്രാം കൊക്കെയ്ൻ പിടികൂടിയ കേസിലും മുഖ്യപ്രതിയാണ് ഇയാൾ. പിടികൂടിയ ലഹരിമരുന്നിന് ഏകദേശം 6,500 കോടി രൂപ വിലമതിക്കുന്നതായാണ് അന്ന് റിപ്പോർട്ട് ചെയ്തത്.

ഇന്ത്യയിൽ നേരത്തെയും ലഹരിക്കടത്ത് കേസിൽ ബസോയ അറസ്റ്റിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ജാമ്യം ലഭിച്ചതിന് പിന്നാലെ ഇയാൾ യുഎഇയിലേക്ക് കടക്കുകയും അവിടെനിന്ന് അന്താരാഷ്‌ട്ര ലഹരിക്കടത്ത് ശൃംഖല നിയന്ത്രിക്കുകയും ചെയ്തെന്നാണ് അന്വേഷണ ഏജൻസികളുടെ കണ്ടെത്തൽ.

ലഹരിമാഫിയക്കെതിരെ കേന്ദ്രസർക്കാർ സ്വീകരിക്കുന്ന ശക്തമായ നിലപാട് വ്യക്തമാക്കിയാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ബസോയിയെ ഇന്ത്യയിലെത്തിച്ച വിവരം പുറത്തുവിട്ടത്. രാജ്യത്തെ യുവാക്കളെ ലക്ഷ്യമിടുന്ന ലഹരിക്കടത്ത് ശൃംഖലകൾക്കെതിരെ യാതൊരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്ന സന്ദേശമാണ് കേന്ദ്രം നൽകുന്നത്. രാജ്യാന്തര അതിർത്തികൾ കടന്ന് പ്രവർത്തിക്കുന്ന ലഹരിമാഫിയക്കെതിരെ അന്വേഷണ ഏജൻസികളുടെ നടപടി കൂടുതൽ ശക്തമാകുന്നതിന്റെ സൂചന കൂടിയാണ് ബസോയിയുടെ ഇന്ത്യയിലേക്കുള്ള തിരിച്ചുവരവ്.

Share