തിരുവനന്തപുരം: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ കേരളത്തിലെ ഔദ്യോഗിക ചടങ്ങിൽ നിന്ന് വന്ദേമാതരം ഒഴിവാക്കി സംസ്ഥാന സർക്കാർ. തലസ്ഥാനത്ത് നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയപതാക ഉയർത്തിയത് ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയായിരുന്നു. പതാക ഉയർത്തിയ ശേഷം മുഖ്യമന്ത്രി സല്യൂട്ട് സ്വീകരിക്കുകയും തുടർന്ന് ചടങ്ങിൽ ദേശീയഗാനം മാത്രമാണ് ആലപിക്കുകയും ചെയ്തത്.
വന്ദേമാതരം പൂർണമായി ആലപിക്കണമെന്ന് നേരത്തെ ചീഫ് സെക്രട്ടറി നിർദേശം നൽകിയിരുന്നുവെന്നാണ് റിപ്പോർട്ട്. എന്നാൽ പിന്നീട് ഈ നിർദേശം ഒഴിവാക്കുകയായിരുന്നു. വന്ദേമാതരം സംബന്ധിച്ച് സംസ്ഥാന സർക്കാരിന് പ്രത്യേക നയമുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം പൂർണമായി ആലപിക്കുമോ എന്ന കാര്യത്തിൽ ഓഗസ്റ്റ് 15ന് അറിയാമെന്നും മുഖ്യമന്ത്രി പറഞ്ഞിരുന്നു.
എന്നാൽ സ്വാതന്ത്ര്യദിനത്തിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വന്ദേമാതരം പൂർണമായും ഒഴിവാക്കുകയായിരുന്നു. നിയമപ്രശ്നങ്ങൾ ഉണ്ടാകുമെന്ന ആശങ്ക സർക്കാരിന് മുന്നിലുണ്ടായിരുന്നുവെന്നും, ഇതിന്റെ പശ്ചാത്തലത്തിലാണ് ഒടുവിൽ ദേശീയഗാനം മാത്രം ഉൾപ്പെടുത്തി ചടങ്ങ് നടത്താൻ തീരുമാനിച്ചതെന്നുമാണ് ലഭിക്കുന്ന വിവരം.
ഔദ്യോഗിക ചടങ്ങുകളിൽ വന്ദേമാതരത്തിന്റെ ആറ് ചരണങ്ങൾ ഉൾപ്പെടുന്ന പൂർണ പതിപ്പ്, ഏകദേശം 3 മിനിറ്റും 10 സെക്കൻഡും ദൈർഘ്യമുള്ളത്, ആലപിക്കണമെന്ന് കേന്ദ്ര സർക്കാർ മാർഗനിർദേശം നൽകിയിട്ടുണ്ട്.
സർക്കാർ പരിപാടികൾ, സിവിൽ ചടങ്ങുകൾ, സ്കൂളുകളിലെ പ്രവൃത്തിദിനത്തിന്റെ തുടക്കം തുടങ്ങിയ അവസരങ്ങളിൽ വന്ദേമാതരം ആലപിക്കുന്നതിനുള്ള മാർഗനിർദേശങ്ങളും ഇതിന്റെ ഭാഗമായി ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ കേരളത്തിലെ സ്വാതന്ത്ര്യദിനാഘോഷത്തിൽ വന്ദേമാതരം ഒഴിവാക്കിയതിനെതിരെ വിമർശനം ഉയരുകയാണ്.
എഐസിസി ആസ്ഥാനത്തും വന്ദേമാതരം
ഇതിനിടെ ഡൽഹിയിലെ എഐസിസി ആസ്ഥാനത്ത് വന്ദേമാതരം പൂർണമായും ആലപിച്ചു. വന്ദേമാതരം പൂർണമായി ആലപിക്കുന്നത് തടസപ്പെടുത്താൻ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുന ഖാർഗെയും സോണിയ ഗാന്ധിയും ശ്രമിച്ചെങ്കിലും ഒടുവിൽ ഗാനം പൂർണമായും ആലപിക്കുകയായിരുന്നു.
രാജ്യത്തിന്റെ സ്വാതന്ത്ര്യദിനാഘോഷത്തിൽ ചെങ്കോട്ടയിൽ ചരിത്രത്തിലാദ്യമായി വന്ദേമാതരം ആലപിച്ച ദിവസം തന്നെയാണ് കേരളത്തിന്റെ ഔദ്യോഗിക ചടങ്ങിൽ ഗാനം ഒഴിവാക്കിയത് എന്നതും വിഷയത്തിന് രാഷ്‌ട്രീയ പ്രാധാന്യം വർധിപ്പിക്കുന്നുണ്ട്.