നാലുവയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമമെന്ന് പരാതി; പ്രതിയായ യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published by
ജനം വെബ്‌ഡെസ്ക്

കരൂര്‍: തമിഴ്‌നാട്ടിലെ കരൂര്‍ ജില്ലയില്‍ നാലുവയസ്സുകാരിയായ ചെറുമകളോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയെ തുടര്‍ന്ന് യുവാവിനെ മുത്തശ്ശി വെട്ടിപ്പരിക്കേല്‍പ്പിച്ചു. കെട്ടിട നിര്‍മാണത്തൊഴിലാളിയായ മാണിക്കം (31) ആണ് ആക്രമിക്കപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇയാളെ കുളിത്തലൈയിലെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

കുളിത്തലൈയ്‌ക്ക് സമീപത്തെ ഗ്രാമത്തിലാണ് സംഭവം. കുട്ടിയുടെ കുടുംബവുമായി അടുപ്പമുണ്ടായിരുന്ന മാണിക്കത്തെ കുട്ടിയെ നോക്കുന്നതിനായി ഏല്‍പ്പിച്ചിരുന്നതായി ബന്ധുക്കള്‍ പറയുന്നു. ഇയാള്‍ കുട്ടിയെ സ്വന്തം വീട്ടിലേക്ക് കൊണ്ടുപോയി ലൈംഗികാതിക്രമം നടത്തിയെന്നാണ് കുടുംബത്തിന്റെ ആരോപണം. പിന്നീട് കുട്ടിയെ മുത്തശ്ശിയുടെ വീടിന് സമീപം ഉപേക്ഷിച്ച് ഇയാള്‍ കടന്നുകളഞ്ഞതായും പറയുന്നു.

സംഭവത്തെക്കുറിച്ച് കുട്ടി മുത്തശ്ശിയോട് പറഞ്ഞതോടെയാണ് യുവാവിനെ തേടി മുത്തശ്ശി ഇറങ്ങിയത്. വെള്ളിയാഴ്ച കുളിത്തലൈ ടൗണില്‍ മാണിക്കം ഉണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് അവിടെയെത്തിയ മുത്തശ്ശി ഇയാളെ ആക്രമിക്കുകയായിരുന്നു. പിന്നാലെയെത്തിയ കുട്ടിയുടെ ബന്ധുക്കളും മാണിക്കത്തെ മര്‍ദിച്ചതായി റിപ്പോര്‍ട്ടുണ്ട്.

വിവരമറിഞ്ഞെത്തിയ കുളിത്തലൈ പൊലീസ് മുത്തശ്ശിയെ കസ്റ്റഡിയിലെടുത്ത് ആയുധം പിടിച്ചെടുത്തു. ചികിത്സയില്‍ കഴിയുന്ന മാണിക്കത്തെയും പൊലീസ് അറസ്റ്റ് രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.

Share