ന്യൂഡൽഹി: രാജ്യത്തിന്റെ 80-ാം സ്വാതന്ത്ര്യദിനാഘോഷങ്ങൾക്ക് ചെങ്കോട്ടയിൽ തുടക്കമിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രപ്രസിദ്ധമായ ചെങ്കോട്ടയുടെ കൊത്തളത്തിൽ ദേശീയപതാക ഉയർത്തിയ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തു. സ്വാതന്ത്ര്യാനന്തര ഭാരതത്തിൽ ആദ്യമായി ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷത്തിന്റെ ഭാഗമായി വന്ദേമാതരം ആലപിച്ചതും ഇത്തവണയാണ്.
രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തിയ ശേഷമാണ് പ്രധാനമന്ത്രി ചെങ്കോട്ടയിലെത്തിയത്. അദ്ദേഹം എത്തിച്ചേർന്നതിന് പിന്നാലെ ഏകദേശം മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള വന്ദേമാതരം പൂർണമായും ആലപിച്ചു. തുടർന്ന് പ്രധാനമന്ത്രി ദേശീയപതാക ഉയർത്തി. ദേശീയപതാക ഉയരുന്നതിനൊപ്പം 21 ആചാരവെടികളുടെ ഗൺ സല്യൂട്ടും മുഴങ്ങി. ഇന്ത്യൻ വ്യോമസേനയുടെ രണ്ട് എംഐ-17 ഹെലികോപ്റ്ററുകൾ ചെങ്കോട്ടയ്‌ക്ക് മുകളിൽ ദേശീയപതാകയും വന്ദേമാതരം ആലേഖനം ചെയ്ത പതാകയും വഹിച്ച് പുഷ്പവൃഷ്ടി നടത്തി.
വന്ദേമാതരത്തിന്റെ 150-ാം വാർഷികം കൂടിയായ പശ്ചാത്തലത്തിലാണ് ഇത്തവണ ചെങ്കോട്ടയിൽ ആദ്യമായി ഈ ദേശീയഗീതം ആലപിച്ചത്. ‘വികസിത് ഭാരത്@2047’ എന്ന ലക്ഷ്യത്തിലേക്ക് ഇന്ത്യ മുന്നേറുമ്പോൾ യുവശക്തിയുടെ പങ്കാളിത്തവും സംഭാവനകളുമാണ് ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ പ്രധാന പ്രമേയങ്ങളിലൊന്ന്.
ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത പ്രധാനമന്ത്രി, “വന്ദേമാതരം എല്ലാ മനസുകളിലും അലയടിക്കുന്നു” എന്ന സന്ദേശത്തോടെയാണ് പ്രസംഗത്തിന് തുടക്കമിട്ടത്. ഇന്ന് എല്ലാ വീടുകളിലും എല്ലാ മനസുകളിലും ദേശീയപതാക പാറുകയാണെന്ന് അദ്ദേഹം പറഞ്ഞു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീരസേനാനികളെയും പ്രധാനമന്ത്രി അനുസ്മരിച്ചു.
വന്ദേമാതരത്തിന്റെ 150 വർഷങ്ങൾ പൂർത്തിയാകുന്ന വേളയിൽ ചെങ്കോട്ടയിൽ ആദ്യമായി വന്ദേമാതരം മുഴങ്ങുന്നത് ഏറ്റവും ഉചിതമായ സമയമാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ ചെറിയ സ്വപ്നങ്ങളുമായി മുന്നോട്ട് പോകേണ്ട രാജ്യമല്ലെന്നും വലിയ സ്വപ്നങ്ങൾ കാണണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. രാജ്യത്തിന്റെ സ്വപ്നങ്ങൾ ദൃഢമായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
2047ൽ വികസിത ഭാരതം
2047ഓടെ ഇന്ത്യയെ വികസിത രാഷ്‌ട്രമാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി. രാജ്യത്തെ മുഴുവൻ ജനങ്ങളുടെയും സ്വപ്നങ്ങൾ സാക്ഷാത്കരിക്കണമെന്നും ജാതി, മതം, വർഗം, വർണം എന്നിവയുടെ വ്യത്യാസമില്ലാതെ എല്ലാ വിഭാഗം ജനങ്ങളെയും വികസനത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ 12 വർഷത്തിനിടെ രാജ്യത്ത് വലിയ മാറ്റങ്ങളാണ് ഉണ്ടായതെന്ന് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ഈ കാലയളവിൽ 25 കോടി ആളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറിയതായി അദ്ദേഹം പറഞ്ഞു. ഒരുകാലത്ത് ലോകത്തിലെ ദുർബലമായ അഞ്ച് സമ്പദ്‌വ്യവസ്ഥകളിൽ ഒന്നായിരുന്ന ഇന്ത്യ ഇന്ന് ലോകത്തിലെ പ്രധാന സമ്പദ്‌വ്യവസ്ഥകളിലൊന്നായി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ ഉൽപ്പാദനം കഴിഞ്ഞ 12 വർഷത്തിനിടെ ഏകദേശം നാലിരട്ടിയായി വർധിച്ചതായും ഖാദി, ഗ്രാമവ്യവസായ ഉൽപ്പാദനം ഏകദേശം അഞ്ചിരട്ടിയായതായും ഇലക്ട്രോണിക് നിർമാണം ഏകദേശം ഏഴ് മടങ്ങ് വർധിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആധുനിക റെയിൽവേ കോച്ച് നിർമാണം 21 മടങ്ങും മൊബൈൽ ഫോൺ നിർമാണം 33 മടങ്ങും വർധിച്ചതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഇന്റർനെറ്റ് ഉപയോക്താക്കളുടെ എണ്ണം ഏകദേശം നാലിരട്ടിയായി വർധിച്ചപ്പോൾ ഡിജിറ്റൽ ഇടപാടുകൾ 100 മടങ്ങ് വർധിച്ചതായും പ്രധാനമന്ത്രി വ്യക്തമാക്കി. ഡിജിറ്റൽ ഇന്നൊവേഷൻ, മൊബൈൽ നിർമാണം, റെയിൽവേ, ഗ്യാസ് കണക്ഷൻ, ഇന്റർനെറ്റ് ഉൽപ്പാദനവും ഉപഭോഗവും, ദരിദ്രർക്കുള്ള ശൗചാലയ നിർമാണം, ഭവനനിർമാണം തുടങ്ങി വിവിധ മേഖലകളിൽ രാജ്യം വലിയ മുന്നേറ്റം നടത്തിയെന്നും അദ്ദേഹം പറഞ്ഞു. മെട്രോ ഉൾപ്പെടെയുള്ള ഗതാഗത സംവിധാനത്തിലും വലിയ വേഗത കൈവരിച്ചതായി പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
പ്രതിസന്ധികളെ അതിജീവിച്ച് ആത്മനിർഭരതയിലേക്ക്
കോവിഡ് മഹാമാരിയും തുടർന്ന് ഉക്രെയ്‌നിലും പശ്ചിമേഷ്യയിലും ഉണ്ടായ സംഘർഷങ്ങളും രാജ്യത്തിന് വലിയ വെല്ലുവിളികൾ ഉയർത്തിയതായി പ്രധാനമന്ത്രി ഓർമിപ്പിച്ചു. വാക്‌സിൻ, ഇന്ധനം, ഗ്യാസ്, ഡീസൽ, വളങ്ങൾ എന്നിവയുടെ ക്ഷാമത്തെക്കുറിച്ച് ജനങ്ങളിൽ ഭയം സൃഷ്ടിക്കുന്ന തരത്തിൽ പല പ്രവചനങ്ങളും കിംവദന്തികളും പ്രചരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
എന്നാൽ ഇന്ത്യയുടെ കൃത്യമായി ആസൂത്രണം ചെയ്ത നയങ്ങളും തയ്യാറെടുപ്പുകളും മുൻകരുതൽ നടപടികളും ഇത്തരം പ്രതിസന്ധികളെ ഫലപ്രദമായി നേരിടാൻ രാജ്യത്തെ സഹായിച്ചെന്ന് മോദി വ്യക്തമാക്കി. ഇന്ന് രാജ്യത്തിന് ആവശ്യമായ ഗ്യാസ്, പെട്രോൾ, യൂറിയ എന്നിവ ലഭ്യമാണെന്നും സ്വന്തം കഴിവുകളുടെ കരുത്തിൽ ആത്മവിശ്വാസത്തോടെ ഇന്ത്യ മുന്നോട്ട് പോകുകയാണെന്നും അദ്ദേഹം പറഞ്ഞു.
‘നാഗരിക് ദേവോ ഭവ’ എന്ന തത്വത്തിൽ അധിഷ്ഠിതമായ സർക്കാരിന്റെ സമീപനവും കഴിഞ്ഞ ദശകത്തിൽ നടപ്പാക്കിയ സംവിധാനങ്ങളിലെ മാറ്റങ്ങളും പ്രതിസന്ധി ഘട്ടങ്ങളിൽ ഫലപ്രദമായി പ്രവർത്തിക്കാൻ സഹായിച്ചതായും പ്രധാനമന്ത്രി പറഞ്ഞു. ആയിരക്കണക്കിന് നിയമലംഘനങ്ങൾ ഇല്ലാതാക്കുകയും നൂറുകണക്കിന് കാലഹരണപ്പെട്ട നിയമങ്ങൾ റദ്ദാക്കുകയും ചെയ്തതിലൂടെ ഭരണരംഗത്തും വലിയ മാറ്റങ്ങൾ കൊണ്ടുവന്നതായി അദ്ദേഹം വ്യക്തമാക്കി.
എണ്ണ ഇറക്കുമതി ആശ്രിതത്വം കുറയ്‌ക്കും
ഒരു രാജ്യം പലപ്പോഴും വിഭവങ്ങളുടെ അഭാവം കൊണ്ടല്ല, ചിന്തയുടെ പരിമിതി മൂലമാണ് പിന്നോട്ടുപോകുന്നതെന്ന് പ്രധാനമന്ത്രി പറഞ്ഞു. ഇന്ത്യ അസംസ്കൃത എണ്ണയെ ആശ്രയിക്കേണ്ടിവരുന്നത് ഇത്തരം ചിന്തയുടെ പരിമിതിയുടെ ഉദാഹരണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഒരുകാലത്ത് നിരോധിത മേഖലയായി കണക്കാക്കിയിരുന്ന 99 ശതമാനം ഓഫ്‌ഷോർ പ്രദേശങ്ങളും സർക്കാർ ഇപ്പോൾ തുറന്ന് നൽകിയതായി പ്രധാനമന്ത്രി വ്യക്തമാക്കി. കടലിനടിയിലെ പര്യവേക്ഷണം സജീവമായി തുടരുകയാണെന്നും പുതിയ എണ്ണ, വാതക ശേഖരങ്ങൾ കണ്ടെത്താനുള്ള ശ്രമങ്ങൾ ശക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്തിന്റെ പ്രതിരോധ ഉൽപ്പാദനം വർധിച്ചുവരുന്നതും സാങ്കേതിക മേഖലയിൽ ഉണ്ടായ വിപ്ലവകരമായ മാറ്റങ്ങളും ഇന്ത്യയുടെ ആത്മനിർഭരതയുടെ തെളിവുകളാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. മറ്റു രാജ്യങ്ങളെ ആശ്രയിച്ച് ഇന്ത്യ മുന്നോട്ട് പോകേണ്ട സാഹചര്യം അവസാനിപ്പിച്ച് സ്വന്തം ശേഷിയുടെ കരുത്തിൽ മുന്നേറുകയാണ് ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
പ്രളയവും മണ്ണിടിച്ചിലും ഉൾപ്പെടെ സമീപ ദിവസങ്ങളിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായ പ്രകൃതിദുരന്തങ്ങളിൽ ദുരിതമനുഭവിക്കുന്ന കുടുംബങ്ങൾക്കൊപ്പമാണ് രാജ്യമൊന്നാകെയെന്നും പ്രധാനമന്ത്രി ഉറപ്പുനൽകി. ദുരിതബാധിത കുടുംബങ്ങൾക്ക് എല്ലാ പിന്തുണയും നൽകുമെന്നും അദ്ദേഹം പറഞ്ഞു.
രാജ്യം ദൃഢനിശ്ചയത്തിന്റെയും കഴിവുകളുടെയും ശക്തിയിൽ മുന്നേറുമ്പോഴാണ് മഹത്തരമാകുന്നതെന്ന സന്ദേശവും പ്രധാനമന്ത്രി നൽകി. 2047ൽ വികസിത ഭാരതം എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ ഓരോ പൗരന്റെയും സ്വപ്നവും പങ്കാളിത്തവും നിർണായകമാണെന്ന് ഓർമിപ്പിച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ സ്വാതന്ത്ര്യദിന പ്രസംഗം മുന്നോട്ടുപോയത്.















