‘വളരെ സവിശേഷമായൊരു കാര്യം വരുന്നു’; മോഹന്‍ലാലിനൊപ്പം സഞ്ജുവിന്റെ സെല്‍ഫി; ആരാധകര്‍ ആകാംഷയില്‍

Published by
ജനം വെബ്‌ഡെസ്ക്

ചെന്നൈ: സൂപ്പര്‍താരം മോഹന്‍ലാലിനൊപ്പമുള്ള സെല്‍ഫി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് മലയാളി ക്രിക്കറ്റ് താരം സഞ്ജു സാംസണ്‍. ക്രിക്കറ്റില്‍നിന്നുള്ള ഇടവേള ആസ്വദിക്കുന്നതിനിടെയാണ് ആരാധകരെ അമ്പരപ്പിച്ച് സഞ്ജുവും ലാലേട്ടനും ഒന്നിച്ചുള്ള ചിത്രം പുറത്തുവന്നത്. മോഹന്‍ലാലിനൊപ്പം വാഹനത്തിലിരുന്ന് സഞ്ജു പകര്‍ത്തിയ സെല്‍ഫിയാണ് ശ്രദ്ധ നേടുന്നത്.

സഞ്ജുവിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം അക്കൗണ്ടായ ടീം സാംസണ്‍ പങ്കുവെച്ച ചിത്രം സഞ്ജു തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായും പങ്കിട്ടു. ചിത്രത്തിനൊപ്പം ‘വളരെ സവിശേഷമായ ഒരു കാര്യം വരുന്നുണ്ട്’ എന്നായിരുന്നു ടീം സാംസണ്‍ നല്‍കിയ കുറിപ്പ്. ഇതോടെ സഞ്ജു സിനിമയില്‍ അഭിനയിക്കാന്‍ ഒരുങ്ങുകയാണോ എന്ന ചര്‍ച്ചയും ആരാധകര്‍ക്കിടയില്‍ സജീവമായി.

ചിത്രം സ്റ്റോറിയായി പങ്കുവെച്ച സഞ്ജു, മോഹന്‍ലാലിനെ ‘ഗോട്ട്’ എന്ന് വിശേഷിപ്പിച്ചുകൊണ്ട് അദ്ദേഹത്തിനൊപ്പം ഇത്തരമൊരു കാര്യം ചെയ്യാന്‍ കഴിഞ്ഞത് തികച്ചും സവിശേഷമായ അനുഭവമാണെന്നും കുറിച്ചു. സഞ്ജുവിന്റെ ഐപിഎല്‍ ടീമായ ചെന്നൈ സൂപ്പര്‍ കിങ്‌സും ചിത്രം പങ്കുവെച്ചിട്ടുണ്ട്. ‘ചേട്ടന്‍ ആന്‍ഡ് ഏട്ടന്‍’ എന്നായിരുന്നു സിഎസ്‌കെയുടെ കുറിപ്പ്.

ഇരുവരുടെയും കൂടിക്കാഴ്ചയുടെ കാരണം വ്യക്തമല്ല. അതേസമയം, കഴിഞ്ഞ വര്‍ഷം സഞ്ജു നടത്തിയ ഒരു പരാമര്‍ശവും ഇപ്പോഴത്തെ ചിത്രത്തിനൊപ്പം ആരാധകര്‍ ഓര്‍ത്തെടുക്കുകയാണ്. ബാറ്റിങ് ഓര്‍ഡറിലെ ഏത് പൊസിഷനിലും കളിക്കാന്‍ തയ്യാറാണെന്ന് വ്യക്തമാക്കുന്നതിനിടെ സഞ്ജു തന്നെ മോഹന്‍ലാലിനോട് ഉപമിച്ചിരുന്നു.

ഏഷ്യാകപ്പിലെ ഇന്ത്യ-ബംഗ്ലാദേശ് സൂപ്പര്‍ ഫോര്‍ മത്സരത്തിന് മുന്നോടിയായി മുന്‍ ഇന്ത്യന്‍ താരം സഞ്ജയ് മഞ്ജരേക്കറുമായുള്ള അഭിമുഖത്തിലായിരുന്നു സഞ്ജുവിന്റെ പരാമര്‍ശം. സിനിമയില്‍ മോഹന്‍ലാല്‍ വ്യത്യസ്ത വേഷങ്ങള്‍ കൈകാര്യം ചെയ്യുന്നതുപോലെ, ക്രിക്കറ്റിലും തനിക്ക് വ്യത്യസ്ത ബാറ്റിങ് പൊസിഷനുകളില്‍ കളിക്കാന്‍ മടിയില്ലെന്നായിരുന്നു സഞ്ജുവിന്റെ നിലപാട്.

ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പരയ്‌ക്കുശേഷം ഇന്ത്യന്‍ ടീമില്‍ കളിച്ചിട്ടില്ലാത്ത സഞ്ജു, സിംബാബ്വെക്കെതിരായ പരമ്പരയ്‌ക്കുള്ള ടീമിലും ഇടം നേടിയിരുന്നില്ല. അടുത്ത മാസം ആരംഭിക്കുന്ന ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ടീമില്‍ താരം ഉള്‍പ്പെട്ടിട്ടുണ്ട്. അതിനായുള്ള ഒരുക്കങ്ങള്‍ക്കിടെയാണ് മോഹന്‍ലാലിനൊപ്പമുള്ള സഞ്ജുവിന്റെ ചിത്രം പുറത്തുവന്നത്.

Share