ഓണത്തിന് ദിവസങ്ങൾ മാത്രം ബാക്കി; ആറന്മുളയിലെ തിരുവോണത്തോണി മുങ്ങി; ദേവസ്വം ബോർഡിനെതിരെ ഗുരുതര ആരോപണം

Published by
ജനം വെബ്‌ഡെസ്ക്

പത്തനംതിട്ട: ആറന്മുളയിലെ പ്രസിദ്ധമായ തിരുവോണത്തോണി മുങ്ങി. തോണിക്ക് ദ്വാരം വീണതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. തിരുവോണത്തോണിയുടെ സംരക്ഷണത്തിലും അറ്റകുറ്റപ്പണികളിലും ദേവസ്വം ബോർഡ് വേണ്ടത്ര ശ്രദ്ധ ചെലുത്തിയില്ലെന്ന വിമർശനവും ശക്തമാണ്. തോണിയുടെ അടിഭാഗത്ത് ദ്വാരം വീണതിനെ തുടർന്നാണ് വെള്ളം കയറിയത്. ഇതോടെ തിരുവോണത്തോണി മുങ്ങുകയായിരുന്നു.

തിരുവോണത്തോണി സൂക്ഷിക്കുന്ന മണ്ഡപത്തിനും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. മണ്ഡപത്തിന്റെ മകുടം ഇളകിപ്പോയ നിലയിലാണ്. തോണിയുടെയും മണ്ഡപത്തിന്റെയും സംരക്ഷണത്തിൽ ദേവസ്വം ബോർഡിന്റെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് നിലവിലെ അവസ്ഥയ്‌ക്ക് കാരണമെന്ന വിമർശനവും ഉയരുന്നുണ്ട്.

2022ലാണ് നിലവിലെ പുതിയ തിരുവോണത്തോണി നിർമ്മിച്ചത്. നിർമ്മിച്ച് ഏതാനും വർഷങ്ങൾക്കുള്ളിൽ തന്നെ തോണിക്ക് ഗുരുതരമായ കേടുപാടുകൾ സംഭവിക്കുകയും മുങ്ങുകയും ചെയ്തതിൽ അഴിമതി ആരോപണവും ഉയരുകയാണ്.

ആറന്മുളയുടെ പാരമ്പര്യത്തോടും തിരുവോണാഘോഷങ്ങളോടും അഭേദ്യമായി ബന്ധപ്പെട്ടതാണ് തിരുവോണത്തോണി. തിരുവോണദിവസം ആറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിലേക്ക് കാട്ടൂർ മഹാദേവ ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രദേശത്തുനിന്ന്  ഓണവിഭവങ്ങളുമായി എത്തുന്നത് തിരുവോണത്തോണിയിലാണ്. തിരുവോണ പുലർച്ചെ ക്ഷേത്രക്കടവിലെത്തുന്ന തോണിയിലെ സാധനങ്ങൾ ഉപയോഗിച്ച് അന്ന് ഉച്ചയ്‌ക്ക് വിഭവസമൃദ്ധമായ ഓണസദ്യ തയാറാക്കുന്നതാണ് പതിവ് ചടങ്ങ്. തിരുവോണത്തിന് ഏതാനും ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്.  തോണി മുങ്ങിയ സാഹചര്യത്തിൽ ചടങ്ങുകൾ മുടങ്ങുമോ എന്ന ആശങ്കയാണ് ഭക്തർ പങ്കുവെക്കുന്നത്.

Share