മലപ്പുറം: മതവികാരം വ്രണപ്പെടുത്തുന്ന രീതിയിലുള്ള ചിത്രം ലോട്ടറി ടിക്കറ്റിൽ അച്ചടിച്ച് വിതരണം ചെയ്തതിൽ കോടതി ഇടപെടൽ. കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ‘സുവർണ കേരളം’ ലോട്ടറിയാണ് വിവാദമായത്. ഹിന്ദു ഐക്യവേദിയുടെ പരാതിയിൽ തുടർനടപടികൾക്കായി പ്രതികൾക്ക് നോട്ടീസ് അയക്കാൻ മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടു.
2026 ജനുവരി 2ന് ഉച്ചയ്‌ക്ക് മൂന്ന് മണിക്ക് നറുക്കെടുത്ത ‘സുവർണ കേരളം’ ഭാഗ്യക്കുറി ടിക്കറ്റിലാണ് വിവാദമായ ചിത്രം അച്ചടിച്ചിരുന്നത്. ശിവലിംഗത്തോട് സാമ്യമുള്ള രൂപത്തിലേക്ക്, യോനി സാദൃശ്യമുള്ള രൂപത്തിൽനിന്ന് ചുവന്ന ദ്രാവകം ഒലിച്ചിറങ്ങുന്ന രീതിയിലാണ് ടിക്കറ്റിൽ പ്രിന്റ് ചെയ്തിരിക്കുന്ന ചിത്രം.
ഈ ചിത്രം ഒരു ശിവലിംഗത്തിലേക്ക് ആർത്തവ രക്തം ഒലിച്ചിറങ്ങുന്നതായി തോന്നിക്കുന്നതും ഹിന്ദുമത വിശ്വാസികളുടെയും മതവികാരങ്ങളുടെയും വ്രണപ്പെടുത്തുന്നതുമാണെന്ന് ആരോപിച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി പി. വി. മുരളീധരൻ, അഡ്വ. കെ എം കൃഷ്ണകുമാർ, അഡ്വ. ലിഷ പ്രദീപ് എന്നിവർ മുഖാന്തരം മഞ്ചേരി ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ പരാതി നൽകിയിരുന്നു. പരാതി പരിഗണിച്ച കോടതി പ്രതികൾക്ക് നോട്ടീസ് നൽകാൻ ഉത്തരവിടുകയായിരുന്നു.