ഹോസ്റ്റലിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചു; 19കാരന് സഹപാഠിയുടെ ക്രൂരമർദനം, വൃഷണം നീക്കം ചെയ്തു

Published by
ജനം വെബ്‌ഡെസ്ക്

ഇടുക്കി: ഹോസ്റ്റൽ മുറിയിലെ കഞ്ചാവ് ഉപയോഗം അധ്യാപകരെ അറിയിച്ചതിന് വിദ്യാർഥിക്ക് സഹപാഠിയുടെ ക്രൂരമർദനം. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ 19കാരന്റെ വലത് വൃഷണം ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്തു.

തൊടുപുഴ-മൂവാറ്റുപുഴ റോഡിലെ സ്വകാര്യ സ്ഥാപനത്തിൽ മൊബൈൽ ഫോൺ, ലാപ്ടോപ്പ് സർവീസ് കോഴ്‌സിന് പഠിക്കുന്ന ഇടുക്കി ഹൈറേഞ്ച് സ്വദേശിയായ വിദ്യാർഥിക്കാണ് ആക്രമണമേറ്റത്. വിദ്യാർഥികൾ താമസിക്കുന്ന വീട്ടിൽ ചിലർ പതിവായി കഞ്ചാവ് ഉപയോഗിക്കുന്ന വിവരം ഇയാൾ സ്ഥാപനത്തിലെ അധ്യാപകരെ അറിയിച്ചിരുന്നു. ഇതിന്റെ വൈരാഗ്യത്തിലാണ് സഹപാഠി ആക്രമിച്ചതെന്നാണ് പരാതി.

ഓഗസ്റ്റ് 10ന് ഉച്ചയ്‌ക്ക് 1.30ഓടെയാണ് ആക്രമണം നടന്നത്. പ്രതി വിദ്യാർഥി താമസിച്ചിരുന്ന മുറിയിൽ അതിക്രമിച്ചുകയറി സ്വകാര്യ ഭാഗത്തും നെഞ്ചിലും തുടർച്ചയായി ചവിട്ടുകയും മർദിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ വിദ്യാർഥിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിശോധനയിൽ വലത് വൃഷണത്തിന് ഗുരുതരമായി പരിക്കേറ്റതായി കണ്ടെത്തി. തുടർന്ന് ശസ്ത്രക്രിയയിലൂടെ വലത് വൃഷണം നീക്കം ചെയ്യുകയായിരുന്നു.

സംഭവത്തിൽ തൊടുപുഴ പൊലീസ് കേസെടുത്ത് പ്രതിയെ കസ്റ്റഡിയിലെടുത്തു. എന്നാൽ പിന്നീട് കോടതി പ്രതിക്ക് ജാമ്യം അനുവദിച്ചു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.

Share