കവർന്നത് പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമും!  കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലെത്തി; കരുവാറ്റ കേസിൽ കൗമാര സംഘത്തിന്റെ നീക്കങ്ങളിൽ ദുരൂഹത

Published by
ജനം വെബ്‌ഡെസ്ക്

ആലപ്പുഴ: കരുവാറ്റയിൽ വയോധികനെ കൊലപ്പെടുത്തി പണവും സ്വർണവും ഉൾപ്പെടെ കവർന്ന സംഭവത്തിൽ നേരിട്ട് പങ്കെടുത്ത മൂന്ന് കൗമാര പ്രതികളെയും മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്ന ആവശ്യവുമായി പോലീസ്. ജുവനൈൽ ജസ്റ്റിസ് ബോർഡ് ഇന്ന് ഇക്കാര്യം പരിഗണിച്ചേക്കും. കുറ്റകൃത്യത്തിന്റെ ഗൗരവവും കാഠിന്യവും കണക്കിലെടുത്ത് പ്രതികൾക്ക് ഇളവ് നൽകേണ്ടതില്ലെന്നാണ് പോലീസിന്റെ നിലപാട്.

18 വയസ്സിന് താഴെയുള്ളവരായതിനാൽ സാധാരണഗതിയിൽ ബാലനീതി നിയമപ്രകാരമാണ് പ്രതികൾക്കെതിരെ നടപടിയെടുക്കുക. എന്നാൽ കൊലപാതകത്തിന്റെ സ്വഭാവവും ആസൂത്രണവും കണക്കിലെടുത്ത് മുതിർന്നവരായി പരിഗണിച്ച് വിചാരണ നടത്തണമെന്നാണ് അന്വേഷണ സംഘത്തിന്റെ ആവശ്യം.

കേസിലെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങുന്നതിനുള്ള അപേക്ഷയും പോലീസ് ഇന്ന് നൽകും. കസ്റ്റഡിയിൽ ലഭിച്ചാൽ കവർന്നെടുത്ത വസ്തുക്കൾ കണ്ടെത്തുന്നതിനും സംഭവവുമായി ബന്ധപ്പെട്ട കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനുമാകും അന്വേഷണ സംഘത്തിന്റെ നീക്കം.

പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമുകളും കവർന്നു

വയോധികനെ കൊലപ്പെടുത്തിയ ശേഷം പണവും സ്വർണവും മാത്രമല്ല, പെർഫ്യൂമുകളും കവർന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. ബോഡി സ്പ്രേ ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെത്തി തൊണ്ടിമുതലാക്കാനാണ് പോലീസിന്റെ നീക്കം. കവർച്ച ചെയ്ത വസ്തുക്കൾ എവിടെയാണ് ഒളിപ്പിച്ചതെന്നതടക്കമുള്ള കാര്യങ്ങളും പ്രതികളിൽ നിന്ന് ചോദിച്ചറിയും.

ഫോണുകൾ സൈബർ സെല്ലിന് കൈമാറും

കേസിലെ ഡിജിറ്റൽ തെളിവുകൾ ശക്തമാക്കുന്നതിനായി കൗമാര പ്രതികളുടെ മൊബൈൽ ഫോണുകൾ ഇന്ന് സൈബർ സെല്ലിന് കൈമാറും. ഫോണിലെ ചാറ്റുകൾ, കോളുകൾ, ലൊക്കേഷൻ വിവരങ്ങൾ, സമൂഹമാധ്യമ ഇടപെടലുകൾ എന്നിവ പരിശോധിക്കും. കൊലപാതകത്തിന് മുമ്പും ശേഷവും പ്രതികൾ തമ്മിൽ നടത്തിയ ആശയവിനിമയവും അന്വേഷണത്തിന്റെ ഭാഗമാകും.

പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ ആസൂത്രിത നീക്കം

പിടിയിലായാൽ അന്വേഷണം വഴിതെറ്റിക്കാനുള്ള ശ്രമവും കൗമാര സംഘം നടത്തിയെന്നാണ് പോലീസിന്റെ നിഗമനം. ചോദ്യം ചെയ്യലിൽ നൽകേണ്ട മറുപടികൾ പ്രതികൾ നേരത്തെ തയ്യാറാക്കിയിരുന്നതായാണ് വിവരം. മൂന്ന് വ്യത്യസ്ത കേന്ദ്രങ്ങളിൽനിന്ന് പിടിയിലായ പ്രതികൾ ഒരേ രീതിയിലുള്ള മൊഴിയാണ് നൽകിയതെന്നും പോലീസ് പറയുന്നു. അന്വേഷണം  പെൺകുട്ടിയുടെ പിതാവിലേക്ക്  തിരിച്ചുവിടാനും ശ്രമം നടന്നതായി സൂചനയുണ്ട്.

കൊലപാതകത്തിന് പിന്നാലെ പോലീസ് സ്റ്റേഷനിലും എത്തിയിരുന്നു

കൃത്യം നടന്നതിന്റെ പിറ്റേ ദിവസം പ്രതികൾ കൊല്ലം പാരിപ്പള്ളി പോലീസ് സ്റ്റേഷനിൽ എത്തിയിരുന്നതായും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. മറ്റൊരു ആവശ്യത്തിനായാണ് സ്റ്റേഷനിലെത്തിയതെന്നായിരുന്നു ഇവരുടെ വിശദീകരണം. എന്നാൽ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസിന്റെ ശ്രദ്ധയിൽപ്പെടാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമായിരുന്നോ ഇതെന്നും പരിശോധിക്കുന്നുണ്ട്. കൗമാര പ്രതികളുടെ മൊഴികളും ഡിജിറ്റൽ തെളിവുകളും ശാസ്ത്രീയ പരിശോധനകളും കൂട്ടിയിണക്കി കേസിൽ കൂടുതൽ വ്യക്തത വരുത്താനാണ് അന്വേഷണ സംഘത്തിന്റെ നീക്കം.

Share