തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടുകാൽ ഗ്രാമപഞ്ചായത്തിലെ നന്നംകുഴിയിൽ മൂന്നുവയസുകാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. വയറിളക്കവും ഛർദിയും ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് കുട്ടിയെ തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.
കഴിഞ്ഞ ഓഗസ്റ്റ് 12ന് കുട്ടിയും കുടുംബവും നാഗർകോവിലിൽ ക്ഷേത്രദർശനത്തിനായി പോയിരുന്നു. യാത്രയ്‌ക്കിടെ റോഡരികിൽ നിന്ന് കുടുംബം സർബത്ത് വാങ്ങി കുടിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടിക്ക് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായത്.
ഓഗസ്റ്റ് 13ന് രാവിലെ മുതൽ കുട്ടിക്ക് വയറിളക്കവും ഛർദിയും അനുഭവപ്പെട്ടു. തുടർന്ന് ആരോഗ്യനില പരിഗണിച്ച് തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. നടത്തിയ പരിശോധനയിലാണ് ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചത്.
ഷിഗെല്ല സാധാരണയായി മലിനമായ ഭക്ഷണത്തിലൂടെയോ വെള്ളത്തിലൂടെയോ പകരുന്ന ബാക്ടീരിയൽ അണുബാധയാണ്. ശുചിത്വമില്ലാത്ത സാഹചര്യങ്ങളിൽ തയ്യാറാക്കുകയോ സൂക്ഷിക്കുകയോ ചെയ്യുന്ന ഭക്ഷണപാനീയങ്ങൾ രോഗവ്യാപനത്തിന് കാരണമാകാം.
നാഗർകോവിൽ യാത്രയ്‌ക്കിടെ കുട്ടി കഴിച്ച ഭക്ഷണപാനീയങ്ങളും രോഗബാധയും തമ്മിൽ നേരിട്ടുള്ള ബന്ധമുണ്ടെന്ന് നിലവിൽ സ്ഥിരീകരിച്ചിട്ടില്ല. എന്നാൽ റോഡരികിൽ നിന്ന് വാങ്ങിയ സർബത്ത് ഉൾപ്പെടെയുള്ള ഭക്ഷണപാനീയങ്ങളുടെ സുരക്ഷയും ശുചിത്വവും സംബന്ധിച്ചും പരിശോധന ആവശ്യമായി വരും.















