കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്രമോദിയെ അവഹേളിച്ചെന്ന കേസിൽ സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റും മുൻ ബിഗ് ബോസ് താരവുമായ ജാൻമണി ദാസ് അറസ്റ്റിൽ. കോഴിക്കോട് സിറ്റി സൈബർ പൊലീസാണ് ജാൻമണിയെ അറസ്റ്റ് ചെയ്തത്. അസം സ്വദേശിയാണ് ജാൻമണി.
മഹിളാ മോർച്ച സംസ്ഥാന അധ്യക്ഷ നവ്യ ഹരിദാസ് കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. പ്രധാനമന്ത്രിയെ അപകീർത്തിപ്പെടുത്തുകയും അപമാനിക്കുകയും ചെയ്തുവെന്നും സമൂഹത്തിൽ ലഹളയും സമാധാനഭംഗവും ഉണ്ടാക്കാൻ ഇടയാക്കുന്ന തരത്തിലായിരുന്നു പരാമർശങ്ങളെന്നും ചൂണ്ടിക്കാട്ടിയാണ് പരാതി. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിട്ടുള്ളതെന്നാണ് വിവരം. അതിനാൽ അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം ജാൻമണിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയക്കും.
കോഴിക്കോട് സൈബർ പൊലീസ് നേരത്തെ രജിസ്റ്റർ ചെയ്ത എഫ്ഐആറിൽ ഭാരതീയ ന്യായ സംഹിതയിലെ 192, 356(2) വകുപ്പുകളും കേരള പൊലീസ് ആക്ടിലെ 120(ഒ) വകുപ്പുമാണ് ചുമത്തിയിരിക്കുന്നത്.
പ്രധാനമന്ത്രിയുടെ മാതാപിതാക്കളെ അങ്ങയേറ്റം അധിക്ഷേപിക്കുന്ന രീതിലായിരുന്നു ജാൻമണിയുടെ നീചമായ പരാമർശം. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ശക്തമായത്.
പരാമർശം വിവാദമായതോടെ ജാൻമണി പിന്നീട് സമൂഹമാധ്യമങ്ങളിലൂടെ പരസ്യമായി ക്ഷമാപണം നടത്തിയിരുന്നു. താൻ ഉദ്ദേശപൂർവം ആരെയും വേദനിപ്പിക്കാൻ ശ്രമിച്ചിട്ടില്ലെന്നും ഓൺലൈനിൽ കണ്ട ഉള്ളടക്കത്തിന്റെ അടിസ്ഥാനത്തിലാണ് പ്രതികരിച്ചതെന്നുമാണ് ജാൻമണിയുടെ വാക്കുകൾ.















