ആർജവമുണ്ടെങ്കിൽ പിഎസ്‌സി പിരിച്ചുവിടണം’; റാങ്ക് ലിസ്റ്റ് ക്രമക്കേടിൽ സിബിഐ അന്വേഷണം വേണം, സതീശൻ സർക്കാരിനെതിരെ ബി.ബി. ഗോപകുമാർ

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പിന്‍വാതില്‍ നിയമനത്തിനെതിരെ സംസ്ഥാനവ്യാപകമായി സമരം നടത്തിയ യുഡിഎഫിന് യഥാര്‍ഥ ആര്‍ജവമുണ്ടെങ്കില്‍ പിഎസ്‌സി ചെയര്‍മാന്‍ അടക്കമുള്ള ബോര്‍ഡ് അംഗങ്ങളെ വി.ഡി. സതീശന്‍ സര്‍ക്കാര്‍ പിരിച്ചുവിടണമെന്ന് ബി.ബി. ഗോപകുമാര്‍ എംഎല്‍എ. യുവമോര്‍ച്ച പിഎസ്‌സി ആസ്ഥാനത്തിന് മുന്നില്‍ നടത്തിയ രാപകല്‍ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പിഎസ്‌സിയില്‍ നടന്നതായി ആരോപിക്കപ്പെടുന്ന ക്രമക്കേടുകളെക്കുറിച്ച് കേരളത്തിലെ പൊതുസമൂഹത്തിന് ബോധ്യമാകുന്ന തരത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടത്തണമെന്ന് ഗോപകുമാര്‍ ആവശ്യപ്പെട്ടു. കേരളം ഭരിച്ച ഇരുമുന്നണികളുടെയും കാലത്ത് പിഎസ്‌സി വ്യാപകമായ ക്രമക്കേടുകള്‍ക്ക് സാക്ഷിയായിട്ടുണ്ടെന്നും അദ്ദേഹം ആരോപിച്ചു.

കോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പിഎസ്‌സി റാങ്ക് ലിസ്റ്റുമായി ബന്ധപ്പെട്ട അഴിമതി ആരോപണത്തില്‍ അന്വേഷണം നടന്നിട്ടും വി.ഡി. സതീശന്‍ സര്‍ക്കാര്‍ ഇതുവരെ റിപ്പോര്‍ട്ട് നല്‍കിയിട്ടില്ലെന്നും ഗോപകുമാര്‍ പറഞ്ഞു. അന്വേഷണത്തില്‍ അട്ടിമറി നടന്നിട്ടുണ്ടെന്നും ‘ഞങ്ങള്‍ അന്വേഷിക്കുകയാണ്’ എന്ന മറുപടി മാത്രമാണ് സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് ഉണ്ടാകുന്നതെന്നും അദ്ദേഹം ആരോപിച്ചു.

എല്‍ഡിഎഫിനെ സംരക്ഷിക്കുന്ന സര്‍ക്കാരില്‍നിന്ന് നിഷ്പക്ഷമായ അന്വേഷണം പ്രതീക്ഷിക്കാനാകില്ലെന്നും അതിനാലാണ് കേന്ദ്ര അന്വേഷണ ഏജന്‍സിയായ സിബിഐയെക്കൊണ്ട് അന്വേഷണം നടത്തണമെന്ന് യുവമോര്‍ച്ച ആവശ്യപ്പെടുന്നതെന്നും ബി.ബി. ഗോപകുമാര്‍ വ്യക്തമാക്കി.

കേരളം കണ്ട ഏറ്റവും വലിയ തട്ടിപ്പുകളിലൊന്നായ ശബരിമല സ്വര്‍ണത്തട്ടിപ്പ് കേരളീയ സമൂഹത്തിന് മുന്നിലെത്തിയത് കേരള ഹൈക്കോടതി നടത്തിയ അന്വേഷണത്തിന്റെ ഫലമായാണെന്നും ഗോപകുമാര്‍ പറഞ്ഞു. ആ പോരാട്ടത്തിന് മുന്നില്‍ നിന്നത് ബിജെപി മാത്രമാണെന്നും അദ്ദേഹം അവകാശപ്പെട്ടു.

ദേവസ്വം ബോര്‍ഡില്‍ നടന്നതുപോലെ മറ്റൊരു തട്ടിപ്പാണ് പിഎസ്‌സിയിലും നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരില്‍ പ്രശാന്ത് അടക്കമുള്ളവര്‍ ജയിലിലാണെന്ന കാര്യം പിഎസ്‌സി ചെയര്‍മാനെ ഓര്‍മിപ്പിക്കുന്നതായും ഗോപകുമാര്‍ പറഞ്ഞു.

കേരളത്തിലെ പിഎസ്‌സി ഉദ്യോഗാര്‍ത്ഥികള്‍ക്കുവേണ്ടി ശബ്ദിക്കുന്ന ഏക യുവജന പ്രസ്ഥാനം യുവമോര്‍ച്ചയാണെന്നും റാങ്ക് ലിസ്റ്റിലുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് നീതി ലഭിക്കുന്നതുവരെ സമരം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഈ പോരാട്ടത്തിന് യുവമോര്‍ച്ചയ്‌ക്ക് ബിജെപിയുടെ പൂര്‍ണ പിന്തുണയുണ്ടാകുമെന്നും ബി.ബി. ഗോപകുമാര്‍ പറഞ്ഞു. പിഎസ്‌സിയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച ആരോപണങ്ങള്‍ക്ക് സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Share