‘തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് വഴങ്ങുന്നു’; വി.ഡി. സതീശനെതിരെ കെ. സുരേന്ദ്രന്‍

Published by
ജനം വെബ്‌ഡെസ്ക്

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് തീവ്ര മതസംഘടനകളുടെ സമ്മര്‍ദത്തിന് വഴങ്ങി പ്രവര്‍ത്തിക്കുകയാണെന്ന് ബിജെപി ദേശീയ സെക്രട്ടറി കെ. സുരേന്ദ്രന്‍. ജമാഅത്തെ ഇസ്ലാമിയുടെയും പോപ്പുലര്‍ ഫ്രണ്ടിന്റെയും സമ്മര്‍ദങ്ങള്‍ക്കനുസരിച്ചാണ് കോണ്‍ഗ്രസ് ഭരണപരമായും ആശയപരമായും നിലപാടെടുക്കുന്നതെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

പിഎം ശ്രീ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ സര്‍ക്കാര്‍ പിന്നോട്ടുപോകുന്നതിന് ലീഗിന്റെയും ജമാഅത്തെ ഇസ്ലാമിയുടെയും ഭീഷണിയും സമ്മര്‍ദവുമാണ് കാരണമെന്നും അദ്ദേഹം പറഞ്ഞു. പിഎം ശ്രീ വിഷയത്തില്‍ തുടക്കത്തില്‍ വി.ഡി. സതീശന്‍ അനുകൂല നിലപാട് സ്വീകരിച്ചിരുന്നെന്നും പിന്നീട് നിലപാട് മാറ്റിയെന്നും സുരേന്ദ്രന്‍ ആരോപിച്ചു.

വന്ദേമാതരം ആലപിക്കുന്ന വിഷയത്തിലും കോണ്‍ഗ്രസ് ഇരട്ടത്താപ്പ് തുടരുകയാണെന്ന് സുരേന്ദ്രന്‍ കുറ്റപ്പെടുത്തി. കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ ഉള്‍പ്പെടെ മറ്റ് സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കള്‍ വന്ദേമാതരം ആലപിച്ചിട്ടും വി.ഡി. സതീശന്‍ അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, മന്ത്രി മുഹമ്മദ് റിയാസിനെതിരായ ഇ.ഡി അന്വേഷണവുമായി ബന്ധപ്പെട്ടും സുരേന്ദ്രന്‍ വിമര്‍ശനം ഉന്നയിച്ചു. ”റിയാസിന്റെ മടിയില്‍ കനം ഇല്ലെങ്കില്‍ എന്തിനാണ് വെപ്രാളപ്പെടുന്നത്?” എന്നായിരുന്നു സുരേന്ദ്രന്റെ ചോദ്യം. പിണറായി വിജയന്റെ വീട്ടില്‍ റെയ്ഡ് നടന്നപ്പോള്‍ കാണിച്ച ആവേശം ഇപ്പോള്‍ എന്തുകൊണ്ടാണ് പാര്‍ട്ടിക്ക് ഇല്ലാത്തതെന്നും സുരേന്ദ്രന്‍ ചോദിച്ചു. റിയാസിനെ പിന്തുണച്ച് സൈബര്‍ സഖാക്കള്‍ പോലും രംഗത്തില്ലെന്നും അദ്ദേഹം പരിഹസിച്ചു.

Share